സംസ്ഥാനത്ത് 78.24 % പോളിങ്; ഇനി കാത്തിരിപ്പിൻ്റെ 25 നാളുകള്‍
പല ബൂത്തുകളിലും വൈകീട്ട് ആറ് മണിക്ക് ശേഷവും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 78.24 % പോളിങ്. മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ മികച്ച പോളിങ്ങാണ് ഇക്കുറി. അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പുറത്തുവിടും. വോട്ടര്‍പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. വൈകീട്ടോടെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. മറ്റ് കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അതേസമയം, പല ബൂത്തുകളിലും വൈകീട്ട് ആറ് മണിക്ക് ശേഷവും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. ഇവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് പിന്നീട് വോട്ട് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് ഫലപ്രഖ്യാപനം.
ജില്ലകളിലെ പോളിങ് ശതമാനം
തിരുവനന്തപുരം-77.05 %
കൊല്ലം -76.27 %
പത്തനംതിട്ട -70.76%
കോട്ടയം -74.57%
ആലപ്പുഴ -77.29%
എറണാകുളം -79.72%
തൃശൂര്‍ -77.09%
പാലക്കാട് -80.47%
മലപ്പുറം -79.64%
കോഴിക്കോട് -81.08%
വയനാട് -78.81%
കണ്ണൂര്‍ -78.38%
കാസര്‍കോട് -78.67%
വിവിധ ബൂത്തുകളില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ അറിയാതെ വോട്ടുകള്‍ നേരത്തെ പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി.
കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വന്‍ പോളിങ്ങാണ് രേഖപ്പെടുത്തിയത്. അസമില്‍ 85.38 ശതമാനവും പുതുച്ചേരിയില്‍ 89.83 ശതമാനവും പോളിങ് രേഖപ്പെടുത്തി.
Adjust Story Font
16

