Quantcast

'വ്യോമയാന വ്യവസായത്തിൽ കേരളത്തെ ആഗോള ഹബ്ബാക്കണം': കേരള ഏവിയേഷൻ സമ്മിറ്റ് 2025ന് സമാപനം

കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയർത്താനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    24 Aug 2025 3:37 PM IST

വ്യോമയാന വ്യവസായത്തിൽ കേരളത്തെ ആഗോള ഹബ്ബാക്കണം: കേരള ഏവിയേഷൻ സമ്മിറ്റ് 2025ന് സമാപനം
X

കൊച്ചി: സംസ്ഥാനത്തെ ടൂറിസം, വ്യോമയാന മേഖലകൾ സമന്വയിപ്പിച്ച് സുസ്‌ഥിര വളർച്ചയ്ക്കായി കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോള കേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരള വ്യോമയാന ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു.

കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയർത്താനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു. കേരളത്തെ ആഗോള ഹബ്ബാക്കുന്നതിൽ സിയാലിന് നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഉച്ചകോടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്‌സും സംയോജിപ്പിച്ചുള്ള സുസ്‌ഥിര വളർച്ചയായിരുന്നു ഉച്ചകോടിയുടെ പ്രധാന വിഷയം. ഈ മേഖലകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

നൂതനാശയങ്ങൾ പരസ്പര സഹകരണത്തോടെ നടപ്പാക്കണമെന്നും നിർദേശമുയർന്നു. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര വിമാന സർവീസുകൾ വർദ്ധിപ്പിക്കുക, പ്രാദേശിക വ്യോമയാനം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിങ്ങനെ ഭാവിയിലെ വ്യോമയാന വികസനത്തെ മുൻനിർത്തിയുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടന്നു.

വ്യോമയാന വ്യവസായ വിദഗ്ദ്ധരും വിമാനക്കമ്പനി പ്രതിനിധികളും വിപണിയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും പ്രധാന ആഗോള കേന്ദ്രങ്ങളിലേക്കുള്ള പുതിയ വിമാന സർവീസുകളുടെ സാധ്യതകളെക്കുറിച്ചും നിർദേശങ്ങൾ പങ്കുവെച്ചു. കേരളത്തിന് ചിറകുകൾ നൽകുക എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം. സമാപന ദിവസം ടൂറിസം സാധ്യതകളും വ്യോമയാന മേഖലയും എന്ന വിഷയത്തിലും എയർ കാർഗോ ലോജിസ്റ്റിക്‌സും നൂതനത്വവും അടിസ്‌ഥാന സൗകര്യവും ഭാവി സാധ്യതകളും എന്ന വിഷയത്തിലും പാനൽ ചർച്ച നടന്നു.

കേരളത്തിന് ഇനിയുമേറെ മേഖലകളിൽ ഒട്ടേറെ വികസന സാധ്യതകളു ണ്ടെന്ന് തിരിച്ചറിഞ്ഞതാണ് വ്യോമയാന ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമെന്ന് സിയാൽ എം. ഡി, എസ്. സുഹാസ് സമാപന സമ്മേളനത്തിൽ പറഞ്ഞു. വ്യോമയാന മേഖലയ്ക്ക് ഉത്തേജനം പകരുന്ന ചർച്ചകളാണ് നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്‌ഥാന സൗകര്യ വികസനത്തിലൂടെയും നയരൂപീകരണത്തിലൂടെയും വ്യോമയാന വ്യവസായത്തിനും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും എല്ലാ സഹായവും സിയാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ എല്ലാ നിർദേശങ്ങളും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

സമാപന സമ്മേളനത്തിൽ കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. സിയാൽ ഒരു മികച്ച മാതൃകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് സിയാൽ. കേരളത്തിന്റെ വളർച്ചയ്ക്ക് സിയാൽ ചാലകശക്തിയാകുമെന്നും മേയർ പറഞ്ഞു. കെ. പി. എം. ജി മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ ധാവൽ റൗട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഫിക്കി കേരള മേധാവി സാവിയോ മാത്യു, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ സംസാരിച്ചു.

TAGS :

Next Story