മർദനം മരണകാരണമെന്ന് എഴുതിയത് ബോധപൂര്‍വം; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്
പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു
![High Court directs CBI to immediately take over investigation of Tanur Thamir Jifri custody murder case, High Court directs CBI to take over Thamir Jifri case, Tanur Thamir Jifri custody murder High Court directs CBI to immediately take over investigation of Tanur Thamir Jifri custody murder case, High Court directs CBI to take over Thamir Jifri case, Tanur Thamir Jifri custody murder](https://www.mediaoneonline.com/h-upload/2023/08/19/1384589-thamir-jiffri.webp)
താമിർ ജിഫ്രി
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മർദനം മരണകാരണമെന്ന് എഴുതി ചേർത്തത് ബോധപൂർവമാണെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്.
ഡോ.ഹിതേഷിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉണ്ട് എന്ന ഗുരുതരമായ ആരോപണമാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിനേറ്റ മർദനം മരണകാരണമായേക്കാം എന്നത് ആന്തരിക പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാക്കുകയുള്ളൂ. വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നും ആന്തരിക പരിശോധന വീണ്ടും നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാനാണ് പൊലീസ് നീക്കം. സംസ്ഥാന പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയുമായിരിക്കും സർക്കാരിന് കത്ത് നൽകുക. അതേസമയം പൊലീസ് ഇതിലപ്പുറവും ചെയ്യുമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആരോപിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ ഉപവാസ സമരം ആരംഭിച്ചു. താമിര്‍ ജിഫ്രിയുടെ കുടുംബവും മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
Adjust Story Font
16