കോഴിക്കോട് വിമാനത്താവള 'റെസ' വികസനം മന്ദഗതിയിലാവാൻ കാരണം സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്ക് നയം; കേന്ദ്രസർക്കാർ
കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവെ വികസനം ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വ ഹാരിസ് ബീരാൻ പാർലമെന്റിൽ ഉന്നയിച്ച നക്ഷത്രേതര ചോദ്യത്തിനാണ് വ്യോമയാന മന്ത്രി മറുപടി നൽകിയത്.

മുരളീധർ മൊഹോൾ- കരിപ്പൂര്‍ എയര്‍പോര്‍ട്ട്-ഹാരിസ് ബീരാന്‍
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ-റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖല) വികസനം മന്ദഗതിയിലാവാൻ കാരണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മെല്ലപ്പോക്ക് നയമാണെന്ന് കേന്ദ്രസര്‍ക്കാര്‍.
2016ലെ ദേശീയ വ്യോമയാന നയമനുസരിച്ച് എയർപോർട്ട് അതോറിറ്റിക്ക് എല്ലാ തടസ്സങ്ങളും നീക്കി സൗജന്യ നിരക്കിൽ ഭൂമി സംഘടിപ്പിച്ച് നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും എന്നാൽ ഇതുവരെ എല്ലാ ക്ലിയറൻസും ലഭ്യമാക്കിയിട്ടില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി മുരളീധർ മൊഹോൾ രാജ്യസഭയിൽ കുറ്റപ്പെടുത്തി.
കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവെ വികസനം ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വ ഹാരിസ് ബീരാൻ പാർലമെന്റിൽ ഉന്നയിച്ച നക്ഷത്രേതര ചോദ്യത്തിനാണ് വ്യോമയാന മന്ത്രി മറുപടി നൽകിയത്.
റൺവേയുടെ രണ്ട് അറ്റത്തുമായി 240 മീറ്റർ റൺവേ എൻഡ് സേഫ്റ്റി ഏരിയ വികസിപ്പിക്കുന്നതിന് 14.5 ഏക്കർ ഭൂമിയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഎഐ) ആവശ്യമായത്. 2022 മാർച്ച് മുതൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നിരന്തരമായ സമ്മർദമുണ്ടായതു കൊണ്ട് മാത്രം 2023 ഒക്ടോബറിൽ സംസ്ഥാന സർക്കാർ 12.54 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. 2024 ഫെബ്രുവരി മുതൽ റെസ പ്രവർത്തനാനുമതി നൽകിയെങ്കിലും പദ്ധതി പ്രദേശമായി കണക്കാക്കിയ എഴുപത്തഞ്ച് സ്ഥലങ്ങളിൽ നാലിന് മാത്രമാണ് നിലവിൽ ജിയോളജി വകുപ്പിന്റെ ഖനനാനുമതി ലഭിച്ചിട്ടുള്ളത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
സൈറ്റ് ക്ലിയറൻസ്, പൊളിക്കൽ, മൊബിലൈസേഷൻ, ബാരിക്കേഡിംഗ് ജോലികൾ പൂർത്തിയായി 2024 ജൂലൈ മാസത്തോടെ പരിസ്ഥിതി ക്ലിയറൻസും ഒക്ടോബറിൽ പൊല്യൂഷൻ ക്ലിയറൻസും ലഭ്യമായെങ്കിലും ബാക്കി ഭൂമികളിലും ജിയോളജി വകുപ്പിന്റെ ഖനനാനുമതിയടക്കം ഇനിയും ലഭ്യമായിട്ടില്ലാത്ത അനുമതികൾക്കും ക്ലിയറൻസിനും കാത്തിരിക്കുകയാണെന്നും എത്രയും വേഗം തടസ്സങ്ങൾ നീക്കി ഭൂമി പണി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ കേരളവും കേന്ദ്രവും പരസ്പരം പഴിചാരി കോഴിക്കോട് വിമാനത്താവള വികസനത്തെ അവഗണിക്കുകയാണെന്നും ഇത്തരം അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും അഡ്വ ഹാരിസ് ബീരാൻ എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.
Adjust Story Font
16

