കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം ബസില്‍ മുഖ്യമന്ത്രിയും സഞ്ചരിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം ബസില്‍ മുഖ്യമന്ത്രിയും സഞ്ചരിക്കും. എൽഡിഎഫ് എംഎൽഎമാരും കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9മത്തെ സംസ്ഥാനമായി കേരളം മാറും. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമേ ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കൂ. പദ്ധതിയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
സ്ത്രീകള്‍ക്കൊപ്പം മുഖമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വരെ ബസില്‍ സഞ്ചരിക്കും. പെരുമാതുറ വരെ പോവുന്ന ആദ്യ പ്രിയദര്‍ശിനി ബസിന്‍റെ ഡ്രൈവറും കണ്ടക്റും വനിതകളാണ്. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിര്‍ബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആര്‍ടിസിനല്‍കി. പദ്ധതി തട്ടിപ്പെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം.
സൗജന്യ യാത്രാ പദ്ധതിയിൽ കെഎസ്ആർടിസി ബസുകൾ തീരെയില്ലാത്ത മേഖലകളെ പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. മലബാറുകാരുടെ ആശങ്ക പരിഹരിക്കും. പ്രിയദർശിനി ബസുകളിൽ പുരുഷന്മാർക്കും കയറാം. കോവിഡ് കാലത്ത് നിർത്തിയ സർവീസുകൾ പുനഃസ്ഥാപിക്കും. കെഎസ്ആർടിസിയിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കും. കട്ടപ്പുറത്തുള്ള ആയിരക്കണക്കിന് ബസുകൾ നിരത്തിലിറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

