ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള HVIC ഫൗണ്ടേഷൻ നൽകും

കൊച്ചി: യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഞായറാഴ്ച ഒപ്പുവച്ചു. സിയാലിലെ 0484 എയ്റോ ലോഞ്ചിൽ നടന്ന ചടങ്ങിൽ, കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും സിയാൽ ഡയറക്ടറും വ്യവസായ, നിയമ വകുപ്പ് മന്ത്രിയുമായ അഡ്വ. പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.
കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷനിന്റെ പിന്തുണയോടെ, കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നതാണ് പദ്ധതി. ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള HVIC ഫൗണ്ടേഷൻ നൽകും.
ഒരു വർഷത്തിനകം ബസുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും മറ്റ് ചെലവുകളും സിയാൽ വഹിക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ്, കേരള HVIC ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷിൽ ആർ. മീന ഐഎഎസ്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുകയും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുകയും ചെയ്യും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്‍റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും. ഹൈഡ്രജൻ വിതരണവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികൾ ഇതിനകം ലഭിച്ചതിനാൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

