ഭരണവിരുദ്ധ വികാരത്തിൽ ആടിയുലഞ്ഞ് എൽഡിഎഫ്; അഞ്ച് കോർപറേഷനുകളും കൈവിട്ടു
കൊല്ലം കോര്‍പറേഷനിൽ തകര്‍ന്നടിഞ്ഞത് കാൽ നൂറ്റാണ് നീണ്ട കുത്തകയാണ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിൽ ആടിയുലഞ്ഞ് എൽഡിഎഫ്. സ്വർണക്കൊള്ളയും വർഗീയ ധ്രുവീകരണ നീക്കവും തിരിച്ചടിച്ചു. എൽഡിഎഫിന്‍റെ ഉരുക്കുകോട്ടകളിലും തകര്‍ന്നടിഞ്ഞു. അഞ്ച് കോർപറേഷനുകളും കൈവിട്ടു. കോര്‍പറേഷനുകളിൽ ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി.
കൊല്ലം കോര്‍പറേഷനിൽ തകര്‍ന്നടിഞ്ഞത് കാൽ നൂറ്റാണ്ട് നീണ്ട കുത്തകയാണ്. തലസ്ഥാനത്തെ ഭരണവും നഷ്ടപ്പെടുത്തി. തൃശൂരും കൊച്ചിയും യുഡിഎഫ് കൊണ്ടുപോയി. അതേസമയം തിരുവനന്തപുരം കോര്‍പറേഷനിൽ ചരിത്രം കുറിച്ച് ബിജെപി ഭരണമുറപ്പിച്ചു.
ഷൊർണൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ഷൊർണൂരിൽ നഗരസഭയിൽ 35 വാർഡുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് വിജയം. 17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 വാർഡുകളിൽ വിജയിച്ച് ബിജെപി സീറ്റ് വർധിപ്പിച്ചു .കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമല വിജയിച്ചു.
കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ ആദ്യ കാലത്ത് നേതാക്കൾ ഒളിവിൽ കഴിഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് പരാജയം. പെരുമ്പളയിലും കോളിയടുക്കത്തും യു ഡി എഫിന് അട്ടിമറി ജയം.തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണമുറപ്പിച്ചു.
ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻമുന്നേറ്റമാണ്. കുന്നത്തുനാട്ടിലും മഴവന്നൂരിലും യുഡിഎഫ് മുന്നിലാണ്. കിഴക്കമ്പലത്തും ഐക്കരനാടുമാണ് ട്വന്‍റി 20 ലീഡ് ചെയ്യുന്നത്. കൊട്ടാരക്കര നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. 17 സീറ്റുകളിൽ എൽഡിഎഫും ഏഴ് സീറ്റുകളിൽ എൻഡിഎ അഞ്ച് സീറ്റുകളിലും ജയിച്ചു.
ഒറ്റപ്പാലം നഗരസഭയിൽ സിപിഎം ഭരണം നിലനിർത്തി. 19 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ഭരണം നിലനിർത്തിയത്. യുഡിഎഫ് 8 സീറ്റ് നേടി. എൻഡിഎ 12 സീറ്റ് നേടി നില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ എൻഡിഎ ക്ക് 9 സീറ്റാണ് ഉണ്ടായിരുന്നത്.
Adjust Story Font
16

