'കാന്തപുരത്തിന്റെ പ്രസ്താവന മോദി ഭരണത്തെ വെള്ളപൂശുന്നത്': കേരള മുസ്‌ലിം യുവജന ഫെഡറേഷൻ
മോദിക്ക് കീഴിൽ മുസ്‌ലിംകൾ സുരക്ഷിതർ എന്ന് വരുത്തി തീർക്കേണ്ടത് സംഘപരിവാറിന്റെ അജണ്ടയാണെന്നും സംസ്ഥാന അധ്യക്ഷൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനി മീഡിയവണിനോട്

തിരുവനന്തപുരം: മോദിക്ക് കീഴിൽ മുസ്‌ലിംകൾ സുരക്ഷിതർ എന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ. കാന്തപുരത്തിൻ്റേത് മോദി ഭരണത്തെ വെള്ളപൂശുന്ന നടപടിയായിപ്പോയെന്ന് സംസ്ഥാന അധ്യക്ഷൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനി മീഡിയവണിനോട് പറഞ്ഞു. പ്രസ്താവന തിരുത്താൻ കാന്തപുരം തയാറാവണം എന്നും കേരള മുസ്‌ലിം യുവജന ഫെഡറേഷൻ ആവശ്യപ്പെട്ടു.
മോദിക്ക് കീഴിൽ മുസ്‌ലിംകൾ സുരക്ഷിതർ എന്ന് വരുത്തി തീർക്കേണ്ടത് സംഘപരിവാറിന്റെ അജണ്ട. ആ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്ന പ്രസ്താവനയായി പോയി കാന്തപുരത്തിന്റേത്. പ്രസ്താവന മോദി ഭരണത്തെ വെള്ളപൂശുന്ന നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അവഗണിക്കാൻ ആവാത്ത ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് കാന്തപുരം. അദ്ദേഹത്തിൻ്റെ കർമ ഭൂമിയായ കാസർകോടാണ് കഴിഞ്ഞ ദിവസം എസ്ഐആറിൻ്റെ പേരിൽ ഒരാളുടെ പൗരത്വംപോലും പ്രതിസന്ധിയിലായ ഘട്ടമുണ്ടായത്. അസമിൽ മുസ്‌ലിംകളെ തുരത്തുന്നതിന് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞു. ബാബരി മസ്ജിദ് ലോക അവസാനംവരെ പുനഃനിർമിക്കപെടില്ലെന്ന് യുപി മുഖ്യമന്ത്രിയാണ് പറഞ്ഞത്. മുസ്‌ലിംകൾ വംശീയമായി വലിയ അപരത്വം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവന മോദി ഭരണത്തെ വെള്ളപൂശുന്നതാണ്.
കാന്തപുരത്തിന്റെ പ്രസ്താവന കണ്ട് അത്ഭുതമാണ് ഉണ്ടായതെന്നും തിരുത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇലവുപാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
Adjust Story Font
16

