വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാര്‍ അറസ്റ്റിൽ
മദ്യപിച്ച് ഓഫീസിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി

കാസര്‍കോട്: വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതീയമായി അപമാനിച്ച ഡെപ്യുട്ടി തഹസിൽദാരെ അറസ്റ്റുചെയ്തു. മദ്യപിച്ച് ഓഫീസിൽ എത്തിയതിനാണ് തുടര്‍ന്നാണ് എ.പവിത്രനെ അറസ്റ്റ് ചെയ്തത്. രഞ്ജിതക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്‍റിട്ടതിന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരായ പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു.
രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രന്‍ ഫേസ്ബുക്കില്‍ കമന്‍റ് ഇട്ടിരുന്നു. അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്. രഞ്ജിതയ്ക്ക് അനിശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ അസഭ്യ പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് വന്നത്.
അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം പവിത്രന്‍റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ വ്യക്തമാക്കുന്നത്. നേരത്തെയും സമാനമായ കാര്യത്തിന് പവിത്രന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. രണ്ടാമത്തെ തവണയാണ് സസ്‌പെന്‍ഷന്‍ നേരിടുന്നത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പവിത്രന്‍ ഫേസ്ബുക്ക് കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെയും വിവാദം അവസാനിക്കാത്തതിനാലാണ് തഹസില്‍ദാര്‍ക്കെതിരെ ജില്ലാകളക്ടര്‍ കടുത്ത നടപടി സ്വീകരിച്ചത്. റവന്യൂ വകുപ്പ് ഉദ്യേഗസ്ഥന്‍ എന്ന് പവിത്രന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയതിനാല്‍ വകുപ്പുതല നടപടി വേണമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ പലരും ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് അടിയന്തര നടപടി.
Adjust Story Font
16

