Quantcast

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; മുൻ ആണ്‍ സുഹൃത്തിനെ റിമാൻഡ് ചെയ്തു

നെടുമങ്ങാട് സ്വദേശിയായ 21 വയസുകാരൻ ബിനോയെ ആണ് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    19 Jun 2024 6:47 AM IST

Instagram Influencers Suicide
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ മുൻ ആണ്‍ സുഹൃത്തിനെ റിമാൻഡ് ചെയ്തു. പോക്സോ കുറ്റംചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപേ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പോക്സോ വകുപ്പുകൾ ചുമത്തിയത് . എന്നാൽ പെൺകുട്ടിയുടെ ആത്മഹത്യയിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല.

നെടുമങ്ങാട് സ്വദേശിയായ 21 വയസുകാരൻ ബിനോയെ ആണ് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി അറസ്റ്റ് ചെയ്തത്. മൂന്നുവർഷത്തോളം സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം പെൺകുട്ടിയുടെ ആത്മഹത്യയിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇതു കൂടി തെളിഞ്ഞാൽ ആത്മഹത്യ പ്രരണാക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചിക്കുന്നത്.

മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും അച്ഛൻ വ്യക്തമാക്കിയിരുന്നു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ സൈബർ ടീം അടക്കം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോൺ സൈബര്‍ വിഭാഗം പുനഃപരിശോധിച്ച് വരികയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.



TAGS :

Next Story