കേരളത്തിലെ കുംഭമേള തുടങ്ങി: രക്ഷാധികാരിയായി മന്ത്രി വി.എൻ വാസവനും
നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകറാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.

മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരിലറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് തുടക്കം. നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകറാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. മുഖ്യരക്ഷാധികാരിയായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവനുമുണ്ട്.
മാതാ അമൃതാനന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ത ഗിരി മഹാരാജ് എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍. പി.കെ കേരള വർമ്മ രാജാ സാമൂതിരിപ്പാട്, എം.സി ശ്രീധരവർമ്മ രാജാ വള്ളുവക്കോനാതിരി, ശ്രീ അംബാലിക തമ്പുരാട്ടി വെട്ടം, രാമൻ രാജമന്നൻ, കോവിൽ മല ശ്രീ എസ് അനുരാജൻ രാജാ പെരുമ്പടപ്പം സ്വരൂപം, അവിട്ടം തിരുനാൾ ആദ്യിത്യ വർമ്മ വേണാട് സ്വരൂപം എന്നിവരും രക്ഷാധികാരികളാണ്.
ജനുവരി പതിനെട്ടുമുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം. അതേസമയം മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് നേരത്തെ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കേരള നദീതീര സംരക്ഷണ നിയമം പ്രകാരമാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ ഇറക്കിയത്. ഇതിനെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
Adjust Story Font
16

