കൊടകര കള്ളപ്പണ കേസ്: കേന്ദ്ര ഏജൻസികൾക്കും തെര. കമ്മീഷനും പൊലീസ് റിപ്പോർട്ട് കൈമാറും
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കർണാടകയിൽനിന്ന് എത്തിച്ച ഹവാല പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ

കൊടകര ബിജെപി കള്ളപ്പണ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് റിപ്പോർട്ട് കൈമാറും. കേസിൽ പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി 40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിൽ കൊണ്ടുവന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഇൻകം ടാക്‌സ് എന്നീ കേന്ദ്ര ഏജൻസികൾക്കാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. കള്ളപ്പണം കൊണ്ടുവന്നതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് കമ്മീഷനും കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇഡിയും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ഇൻകം ടാക്‌സും വിശദമായി അന്വേഷിക്കണമെന്നാണ് ശുപാർശ.
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കർണാടകയിൽനിന്ന് എത്തിച്ച ഹവാല പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപായി ധർമരാജൻ, കോഴിക്കോടുള്ള ഏജന്റുമാർ എന്നിവർ മുഖേന 40 കോടി രൂപ എത്തിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ ധർമരാജൻ പണം വിതരണം ചെയ്തു, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടി കള്ളപ്പണം എത്തിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
കൊടകര കുഴൽപണക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് കേന്ദ്ര ഏജൻസികൾക്ക് പോലീസ് റിപ്പോർട്ട് നൽകുന്നത്. കുറ്റപത്രത്തിന്റെ പകർപ്പും റിപ്പോർട്ടിനൊപ്പം കൈമാറും. കേന്ദ്ര ഏജൻസികൾക്ക് ഇത് രണ്ടാം തവണയാണ് പൊലീസ് റിപ്പോർട്ട് നൽകുന്നത്.
Adjust Story Font
16

