പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടി സമയം വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ
മാർക്കറ്റ് സ്ഥാപിക്കുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്

കോഴിക്കോട്: പുതിയ പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടെ വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ. കച്ചവടക്കാർ ഏറ്റെടുത്ത കടകളിലെ ഫർണിഷിംഗ് ജോലികൾ കൂടെ പൂർത്തിയാക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ കെട്ടിടത്തിൽ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടെന്നും ഇവർ പറഞ്ഞു. അതേസമയം പഴയ പാളയം മാർക്കറ്റിൽ നിന്നും മാറുന്നതിനെതിരെ കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ്.
അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാളയം മാർക്കറ്റിന്റെ പുതുയ സമുച്ചയത്തിലെത്തുന്ന സാധാരണക്കാർ കാണുന്നത് അടച്ചിട്ട മുറികളാണ്. അടച്ചിട്ട ഈ കച്ചവട മുറികൾ എന്ന് തുറക്കുമെന്ന ചോദ്യത്തിനാണ് അധികൃതർ വിശദീകരണം നൽകുന്നത്. പുതിയ കെട്ടിടത്തിനെതിരെ കച്ചവടക്കാർ ഉയർത്തുന്ന വിമർശനങ്ങളിൽ കഴമ്പില്ല എന്നാണ് കോർപറേഷൻ അധികൃതരുടെ നിലപാട്.
അതേസമയം, പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ സാധാരണക്കാരായ കച്ചവടക്കാരിലേക്ക് ഉപഭോക്താക്കൾക്ക് എത്തിച്ചേരാനാവുന്നില്ലെന്നും കച്ചവടത്തിൽ ലാഭം ഉണ്ടാകുകയില്ലെന്നും ചൂണ്ടിക്കാട്ടി കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ്.
മാർക്കറ്റ് സ്ഥാപിക്കുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 100 കോടി ചെലവഴിച്ച് പൂർത്തിയാക്കിയതാണ് പദ്ധതി. 500 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളുണ്ട്. ശീതീകരിച്ച സംവിധാനവും വിശ്രമകേന്ദ്രം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡിസംബറിൽ പുതിയ പാളയം മാർക്കറ്റ് പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Adjust Story Font
16

