Quantcast

അപകടത്തിൽ ചലനശേഷിയും ഓർമയും നഷ്ടപെട്ടു; പത്ത് വർഷത്തിനിപ്പുറം സിവിൽ സർവീസ് സ്വപ്നം സഫലമാക്കി കോഴിക്കോട്ടുകാരി

2025ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയാണ് ആതിര അഭിമാനകരമായ നേട്ടം കൈവരിച്ചത്

MediaOne Logo
അപകടത്തിൽ ചലനശേഷിയും ഓർമയും നഷ്ടപെട്ടു; പത്ത് വർഷത്തിനിപ്പുറം സിവിൽ സർവീസ് സ്വപ്നം സഫലമാക്കി കോഴിക്കോട്ടുകാരി
X

കോഴിക്കോട്: പത്തുവർഷം മുൻപ് ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന വിധി ആതിരയുടെ ജീവിതത്തിൽ ഇരുളടച്ച അധ്യായമായിരുന്നു. ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിലായ ആതിരക്ക് അന്നോളമുണ്ടായിരുന്ന ഓർമകൾ പോലും നഷ്ടപ്പെട്ടിരുന്നു. എന്നാൽ തളരാത്ത മനക്കരുത്തുമായി പോരാടിയ കോഴിക്കോട് സ്വദേശിനി ആതിര സുഗതൻ ഇന്ന് വിജയത്തിന്റെ നെറുകയിലാണ്. 2025ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയാണ് ആതിര അഭിമാനകരമായ നേട്ടം കൈവരിച്ചത്.

2016 ഫെബ്രുവരിയിലായിരുന്നു ആതിരയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ബംഗളൂരുവിൽ ബിഡിഎസ് (BDS) വിദ്യാർഥിനിയായിരിക്കെ ഉണ്ടായ റോഡപകടം ആതിരയെ വീൽചെയറിലാക്കി. അപകടത്തെത്തുടർന്നുണ്ടായ 'അംനീഷ്യ' (ഓർമക്കുറവ്) കാരണം രണ്ടു വർഷത്തോളം താൻ ഒരു ഡോക്ടറാകാൻ പഠിക്കുകയായിരുന്നു എന്ന കാര്യം പോലും ആതിര മറന്നുപോയി.

ആയുർവേദ ചികിത്സയിലൂടെ പതുക്കെ ഓർമകൾ തിരിച്ചുലഭിച്ച ആതിര, മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു. വീൽചെയറിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ബിഡിഎസ് പൂർത്തിയാക്കി. കോവിഡ് കാലത്ത് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഒരു എൻജിഒയിൽ വോളന്റിയറായി സേവനം ചെയ്തതാണ് ആതിരയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തന്നെപ്പോലെയുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും വലിയൊരു ക്യാൻവാസിൽ പ്രവർത്തിക്കാനും സിവിൽ സർവീസ് ആണ് മികച്ച വഴിയെന്ന് ആതിര അവിടെവെച്ച് തിരിച്ചറിഞ്ഞു.

ആതിരയുടെ ഈ വിജയത്തിന് പിന്നിൽ സഹോദരി അനഘയുടെ വലിയൊരു സമർപ്പണമുണ്ട്. ബിഎസ്സി സൈക്കോളജിക്ക് പഠിക്കുകയായിരുന്ന അനഘ, ചേച്ചിയെ പരിചരിക്കാനായി ആ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ചേച്ചിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ വേണ്ടി മാത്രം നഴ്സിംഗ് കോഴ്സിൽ ചേർന്നു പഠിച്ചു. സിവിൽ സർവീസ് അഭിമുഖത്തിൽ 'ആരാണ് നിങ്ങളുടെ ഉറ്റ സുഹൃത്ത്?' എന്ന ചോദ്യത്തിന് ആതിര നൽകിയ മറുപടി തന്റെ അനിയത്തി എന്നായിരുന്നു.

മലയാളം ഐച്ഛിക വിഷയമായി (Optional Subject) എടുത്താണ് ആതിര പരീക്ഷ എഴുതിയത്. തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സഹായത്തോടെയായിരുന്നു പഠനം. നിലവിലെ റാങ്ക് അനുസരിച്ച് ഐഎഎസ് ലഭിച്ചില്ലെങ്കിൽ വീണ്ടും പരീക്ഷ എഴുതാനാണ് ആതിരയുടെ തീരുമാനം. വീൽചെയർ തന്റെ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് തെളിയിച്ച ആതിര, നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നു.

TAGS :

Next Story