കോഴിക്കോട് മെഡി.കോളജിലെ പുക: മരിച്ച നാലുപേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഇന്നലെ മരിച്ച നാലു പേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും. പുകയെതുടർന്ന് മാറ്റുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം ചെയ്യുക. രോഗികളുടെ മരണത്തിൽ പൊലീസ് കേസെടുത്തു.അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
നസീറ (44),ഗോപാലൻ (55),ഗംഗ (34), ഗംഗാധരൻ (70) എന്നിവരാണ് അപകടസമയത്ത് മാറ്റുന്നതിനിടെ മരിച്ചത്. വെൻ്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.
അതേസമയം, കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികൾ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞത്. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു.മരിച്ചവരിൽ രണ്ടുപേർ കാൻസർ രോഗികളും ഒരാൾ കരൾ രോഗിയുമായിരുന്നു.അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളുകയാണ് മരിച്ചവരുടെ ബന്ധുക്കള്‍.
ഇന്നലെ രാത്രി 7.45 ഓടെയാണ്കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
Adjust Story Font
16

