കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വീണ്ടും പ്രവർത്തനം ആരംഭിച്ചു
കഴിഞ്ഞ മെയ് മാസത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് കെട്ടിടം അടച്ചിട്ടത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഭാഗികമായാണ് ഞായറാഴ്ച പ്രവർത്തനം തുടങ്ങിയത്. ആഗസ്റ്റ് 27 മുതൽ കൂടുതൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് കെട്ടിടം അടച്ചിട്ടത്.
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ലോർ, ഒന്നാം നില എന്നിവയാണ് ഞായറാഴ്ച പ്രവർത്തനം തുടങ്ങിയത്. ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവർ ചേർന്ന സമിതി പരിശോധിച്ച് റിപോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിലെ സേവനങ്ങൾ വീണ്ടും ആരംഭിച്ചത്. എംആർഐ, സിടി സ്‌കാൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ആഗസ്റ്റ് 27 മുതൽ കെട്ടിടത്തിലെ രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാർഡുകളും , ന്യൂറോ സർജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവർത്തിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
കഴിഞ്ഞ മേയിൽ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആർഐ റൂമിൽ പുക ഉയർന്നതിനെ തുടർന്നാണ് ഇലക്ട്രിക്കൽ സംവിധാനങ്ങളിലെ അടക്കം അപാകത വകയിരുത്തി കെട്ടിടം അടച്ചിട്ടത്. ഇവിടെയുള്ള സേവനങ്ങൾ ആശുപത്രിയിലെ മറ്റ് ബ്ലോക്കുകളിലേക്കായി താൽക്കാലികമായി മാറ്റി ക്രമീകരിച്ചിരുന്നു.
Adjust Story Font
16

