കോഴിക്കോടിൻ്റെ ഖൽബിലാര്? മുന്നണികളുടെ ചങ്കിടിപ്പ് ഉയര്‍ത്തി പോളിങ് ശതമാനത്തിന്‍റെ ഏറ്റക്കുറച്ചില്‍
8 സീറ്റില്‍ കുറയാതെ നേടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍

കോഴിക്കോട്: രാഷ്ട്രീയ പാർട്ടികളുടെ ചങ്കിടിപ്പ് ഉയർത്തി കോഴിക്കോട് പോളിങ് ശതമാനത്തിന്‍റെ ഏറ്റക്കുറച്ചില്‍. ജില്ലയുടെ പോളിങ് ശതമാനം ഉയർന്നെങ്കിലും കുറ്റ്യാടി നാദാപുരം വടകര മണ്ഡലങ്ങളില്‍ കുറവുണ്ടായി. ബേപ്പൂർ, കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലാണ് അഞ്ചു ശതമാനത്തോളം പോളിങ് ഉയർന്നത്. 8 സീറ്റില്‍ കുറയാതെ നേടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. 8 സീറ്റ് നിലനിർത്താനാകുമെന്നാണ് എല്‍ഡി എഫ് വിലയിരുത്തല്‍.
ആവേശകരമായ രാഷ്ട്രീയ പോരാട്ടം നടന്ന കോഴിക്കോട് വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ എൽഡിഎഫും യുഡിഎഫും പ്രതീക്ഷ കൈവിടുന്നില്ല. പി.എ മുഹമ്മദ് റിയാസും പി.വി അന്‍വറും മത്സരിച്ച ബേപ്പൂരില്‍ 4.34 ശതമാനം വർധനവാണ് പോളിങ്ങിലുണ്ടായത്. യുഡിഎഫ് വലിയ പ്രതീക്ഷ വെക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ മണ്ഡലങ്ങളിലും പോളിങ് ശതമാനം നല്ല തോതില്‍ ഉയർന്നു.
തിരുവമ്പാടി, കൊയിലാണ്ടി, ബാലുശ്ശേരി, കുന്ദമംഗലം മണ്ഡലങ്ങളിലും പോളിങ് ശതമാനം വർധിച്ചു. അതേസമയം സാധാരണയായി ഉയർന്ന് പോളിങ് രേഖപ്പെടുത്തുന്ന വടക്കന്‍ മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതും രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. കുറ്റ്യാടിയില്‍ വടകര മണ്ഡലങ്ങളില്‍ രണ്ട് ശതമാനവും നാദാപുരത്ത് 1.68 ശതമാനവും പോളിങ് കുറഞ്ഞു. ടി.പി രാമകൃഷ്ണനും ഫാത്തിമ തഹലിയയും മത്സരിച്ച പേരാമ്പ്രയില്‍ 1.31 ശതമാനത്തിന്‍റെ കുറവാണ് പോളിങ്ങിലുണ്ടായത്.
ലീഗിന് വലിയ വെല്ലുവിളി ഉയരാത്ത കൊടുവള്ളിയിലും 1.46 ശതമാനം പോളിങ് കുറവുണ്ടായി. എസ്ഐആറിന്‍റെ പ്രതിഫലനമാണോ. മുന്നണി വോട്ടുകളുടെ മരവിപ്പാണോ ഈ മണ്ഡലങ്ങളില്‍ സംഭവിച്ചതെന്നറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കോഴിക്കോ്ട ആകെയുള്ള 13 സീറ്റില്‍ എല്‍ഡിഎഫിന് 11 സീറ്റും യുഡിഎഫിന് 2 സീറ്റുമാണ് നിലവിലുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ 8 മുതല് 10 വരെ സീറ്റ് നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നാലോ അഞ്ചോ സീറ്റ് നഷ്ടപ്പെട്ടാലും മേല്‍ക്കൈ നിലനിർത്താനാകുമെന്നാണ് എല്‍ ഡി എഫ് കരുതുന്നത്. ന്യൂനപക്ഷമേഖലയിലെ ശക്തമായാ പോളിങ്ങും ബൂത്ത് തല പ്രവർത്തനങ്ങളിലെ ആത്മവിശ്വാസവുമാണ് യുഡിഎഫ് പ്രതീക്ഷ. ജില്ലയിലെ എല്‍ഡിഎഫ് അടിത്തറക്ക് ഇളക്കമുണ്ടാകില്ലെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.
Adjust Story Font
16

