'പി.വി അന്‍വറിനെ വിരിമാറിലേറ്റി കൊണ്ടു നടക്കും'; ബേപ്പൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണയുമായി കോഴിക്കോട്ടെ കോണ്‍ഗ്രസും ലീഗും
പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്‍വര്‍ ജയിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു

കോഴിക്കോട്:ബേപ്പൂർ സ്ഥാനാർഥിത്വത്തില്‍ പി.വി അന്‍വറിനെ പിന്തുണച്ച് കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസും മുസ്‍ലിം ലീഗ് നേതൃത്വവും.അന്‍വർ മികച്ച സ്ഥാനാർഥിയെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു.
പി.വി അന്‍വറിനെ യുഡിഎഫ് പ്രവർത്തകർ വിരിമാറിലേറ്റി കൊണ്ടു നടക്കുമെന്ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി പ്രതികരിച്ചു.. മാറാട് ചർച്ചയാക്കിയാല്‍ അത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നും മായിന്‍ഹാജി പറഞ്ഞു.
നേരത്തെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ബേപ്പൂരില്‍ അനൗദ്യോഗികമായി അന്‍വര്‍ പ്രചാരണം ആരംഭിച്ചതായി സൂചനകളുണ്ടായിരുന്നു. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ച വെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ബേപ്പൂരിൽ ജനങ്ങള്‍ പിണറായിസത്തിനും മരുമോനിസത്തിനും മറുപടി നല്കുമെന്ന് അന്‍വർ കഴിഞ്ഞദിവസം മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ബേപ്പൂരില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. സാഹചര്യം വിലയിരുത്താനാണ് മണ്ഡലത്തിലെ നേതാക്കളെ കണ്ടത്. ബിജെപിയുമായുള്ള ബന്ധമാണ് പിണറായിയുടെ ഏക പ്രതീക്ഷയെന്നും പി.വി അന്‍വർ പറഞ്ഞു.
Adjust Story Font
16

