കെട്ടുകാഴ്ചകൾക്കും ഫ്‌ളോട്ടുകൾക്കും കെഎസ്ഇബി നിയന്ത്രണം
മുൻകൂർ അനുമതിയില്ലെങ്കിൽ കേസെടുക്കും

തിരുവനന്തപുരം: അപകടങ്ങള്‍ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി വൈദ്യുതി വകുപ്പ് ഉത്തരവ്. വിദൂര സ്ഥലങ്ങളില്‍ നിന്ന് വാടക കെട്ടുകാഴ്ചകളും ഫ്‌ളോട്ടുകളും ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
എന്നാല്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലെ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്തേ ഉത്തരവ് കര്‍ശനമായി നടപ്പാക്കൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് എല്ലാ കാലത്തും മാറ്റുണ്ടാക്കുന്നത് കെട്ടുകാഴ്ചകളാണ്. കൂറ്റന്‍ നീളവും ഉയരവുമുള്ള എടുപ്പ് കുതിരയും കാളയും തേരും ഫ്‌ളോട്ടും കണ്ട് ആസ്വദിക്കുന്നതാണ് മലയാളികള്‍ക്ക് ഉത്സവങ്ങള്‍.
വിദൂര സ്ഥലങ്ങളില്‍ നിന്ന് വാടക കെട്ടുകാഴ്ചകള്‍ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി പകരം ആരാധനാലയങ്ങളുടെ ഏറ്റവും അടുത്തു നിന്ന് ഇവ കൊണ്ടുവരാന്‍ ശ്രമിക്കണം. വാടകയ്ക്ക് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ വൈദ്യുതി ലൈനുകള്‍ അഴിക്കേണ്ടാത്ത രീതിയില്‍ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തുകയും കൊണ്ടുവരാന്‍ പൊലീസിന്റെയും കെഎസ്ഇബിയുടെയും മുന്‍കൂര്‍ അനുമതിയും വാങ്ങണം.
അനുമതിയില്ലാതെ ഇവ കൊണ്ടുവന്നാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കും. വാടക കെട്ടുകാഴ്ചകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവ ആരാധനാലയങ്ങളുടെ പരിസരത്ത് കൊണ്ടുവന്ന് കെട്ടുകയും, ഉത്സവശേഷം അഴിച്ച് തിരികെ കൊണ്ടുപോവുകയും വേണം. ദീപാലങ്കാരങ്ങള്‍ സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
Adjust Story Font
16

