പരോൾ അനുവദിച്ചത് സഹോദരി മരിച്ചതിനാൽ; പാലത്തായി പോക്സോ കേസ് പ്രതിക്ക് പരോൾ നൽകിയത് ന്യായീകരിച്ച് കെ.ടി ജലീൽ
ബലാത്സംഗക്കേസിൽ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ച് ബിജെപി നേതാവ് പത്മരാജന് സർക്കാർ പരോൾ അനുവദിച്ചിരുന്നു

കോഴിക്കോട്: പാലത്തായി പോക്സോ കേസ് പ്രതിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് കെ.ടി ജലീല്‍. പത്മകുമാറിന് പരോള്‍ അനുവദിച്ചത് സഹോദരി മരിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അതിന്റെ പേരില്‍ മുസ്‌ലിംകളെ സര്‍ക്കാരിനെതിരെ ഇളക്കിവിടാനുള്ള ലീഗ്-ജമാഅത്ത് നീക്കത്തെ കരുതിയിരിക്കണമെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ ന്യായീകരണം. പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നു.
നുണപ്രചാരണത്തില്‍ നിന്ന് മാധ്യമങ്ങള്‍ നോമ്പിന്റെ പവിത്രത ഓര്‍ത്തെങ്കിലും വിട്ടുനില്‍ക്കണമെന്നും 45 ദിവസം വരെ പരോള്‍ കൊടുക്കാമെന്നത് 15 ദിവസമാക്കി ചുരുക്കിയതാണോ പ്രശ്‌നമെന്നും ജലീല്‍ ചോദിച്ചു.
തലശേരി പോക്‌സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്ന് മാസമാകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ബലാത്സംഗക്കേസില്‍ കുറ്റക്കാര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ നീക്കം.
ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍, സൂപ്രണ്ട് നല്‍കിയ പരോളിന് ശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫെബ്രുവരി മൂന്നിന് ശേഷം പത്മരാജന്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
Adjust Story Font
16

