'റീൽസും കുതന്ത്രങ്ങളും ജനങ്ങളെ പൊട്ടീസാക്കലും പയറ്റാതെ മലയാളികളുടെ മനസിൽ ഇടംനേടിയ സത്യസന്ധനായ രാഷ്ട്രീയക്കാരൻ'; എം.സ്വരാജിനെ പുകഴ്ത്തി കെ.ടി ജലീൽ
സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും ന്യായത്തിൻ്റെയും പക്ഷത്ത് ലാഭനഷ്ടങ്ങൾ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്നേഹി

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ പുകഴ്ത്തി കെ.ടി ജലീൽ. റീൽസും കുതന്ത്രങ്ങളും ജനങ്ങളെ പൊട്ടീസാക്കലും പയറ്റാതെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് സ്വരാജെന്നും വിനയവും നിഷ്കപടതയും സമന്വയിച്ച ചുവപ്പിൻ്റെ പ്രതീകം. അസൂയയും കുശുമ്പും തൊട്ടുതീണ്ടാത്ത യഥാർത്ഥ വിപ്ലവകാരിയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജലീലിന്‍റെ കുറിപ്പ്
എം.സ്വരാജ്.....കേരളത്തിന് സുപരിചിതമായ നാമം. കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരൻ. സംശുദ്ധമായ വ്യക്തിത്വത്തിൻ്റെ ഉടമ. വളർന്നു വരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖം. എഴുത്തും വായനയും ജീവിതത്തിൻ്റെ ഭാഗമാക്കിയ നേതാവ്. അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്നേഹി. ഫാസിസ്റ്റ് ദുർഭൂതങ്ങൾക്കെതിരായ പോരാട്ടത്തിൻ്റെ മുന്നിൽ മാറ് വിരിച്ച് പട നയിക്കുന്ന പോരാളി. എല്ലാ വർഗീയ ശക്തികളോടും ഒരു കഴമ്പും വീട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കലർപ്പില്ലാത്ത മതേതരവാദി. പൊതുപ്രവർത്തകരിൽ ദാർശനിക ഭാവവും ലാളിത്യവും സ്വയത്തമാക്കിയ പ്രതിഭ.
വിനയവും നിഷ്കപടതയും സമന്വയിച്ച ചുവപ്പിൻ്റെ പ്രതീകം. അസൂയയും കുശുമ്പും തൊട്ടുതീണ്ടാത്ത യഥാർത്ഥ വിപ്ലവകാരി. അധഃസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലവിളികൾക്ക് കാത് കൊടുത്ത കമ്മ്യൂണിസ്റ്റ്. റീൽസും കുതന്ത്രങ്ങളും ജനങ്ങളെ പൊട്ടീസാക്കലും പയറ്റാതെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ സത്യസന്ധനായ രാഷ്ട്രീയക്കാരൻ. സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും ന്യായത്തിൻ്റെയും പക്ഷത്ത് ലാഭനഷ്ടങ്ങൾ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്നേഹി. സംസാരത്തിലും പെരുമാറ്റത്തിലും മാന്യത കൈവിടാതെ തൻ്റെ വാദമുഖങ്ങൾ സ്ഥാപിച്ചെടുക്കാൻ അനിതരസാധാരണ വൈഭവമുള്ള നിപുണൻ.
പ്രസംഗകലയിൽ തൻ്റേതുമാത്രമായ പാത വെട്ടിത്തെളിയിച്ച് ശ്രദ്ധേയനായ പ്രഭാഷകൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃ നിരയിലേക്ക് ഏറനാട് സംഭാവന ചെയ്ത സമര ഭടൻ. നേരു പറയാൻ ഒരു തമ്പുരാനെയും ഭയപ്പെടാത്ത ഉശിരൻ. മലപ്പുറത്തിൻ്റെ 'ഗരിമ' ലോകം കേൾക്കെ വിളിച്ചു പറയാൻ ലവലേശം പിശുക്കു കാണിക്കാത്ത തേരാളി. സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ പൊന്നരിവാളും ചുറ്റികയും വാനോളം ഉയർത്തിപ്പിടിച്ച് അടിപതറാതെ ചുവടുകൾ വെക്കാൻ കാലം കരുതിവെച്ച ചെന്താരകം.
"സ്വരാജ്" എന്ന വാക്കിന് മഹാത്മാഗാന്ധി നൽകിയ അർത്ഥം; 'ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ഇന്ത്യ' എന്നാണ്. ഭാവിയിൽ ആ 'വാക്ക്' എല്ലാ രാഷ്ട്രീയ മാലിന്യങ്ങളിൽ നിന്നും നിലമ്പൂരിനെ മുക്തമാക്കിയവൻ എന്ന അർത്ഥത്തിലാകും മലയാള പദാവലികളിൽ എഴുതിച്ചേർക്കപ്പെടുക. പവിഴപ്പുറ്റാണെന്ന് നിലമ്പൂരുകാർ ധരിച്ചവരൊക്കെ പാമ്പിൻപുറ്റുകളാണെന്ന് തിരിച്ചറിഞ്ഞ വർത്തമാന കാലത്ത് ആത്മാർത്ഥതയും സാമൂഹ്യ പ്രതിബദ്ധതയും ഇഴുകിച്ചേർന്ന സ്വരാജിനാകട്ടെ ഇത്തവണത്തെ വോട്ട്. വലതുപക്ഷ രാഷ്ട്രീയക്കാർ വെട്ടിവീഴ്ത്തി അരുംകൊല ചെയ്ത വീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ യഥാർത്ഥ പിൻഗാമിയായി സ്വരാജ് കേരള നിയമസഭയിൽ ഉണ്ടാകണം. സ്വരാജ് ജയിക്കും. സ്വരാജ് ജയിക്കണം. സ്വരാജ് ജയിച്ചേ പറ്റൂ.
Adjust Story Font
16

