Quantcast

കന്യാസ്ത്രീക്ക് തൻ്റെ തിരുവസ്ത്രം പോലെ മഹത്തരമാണ് വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീക്ക് ഹിജാബും; സിസ്റ്റര്‍ സോണിയ തെരേസിന് കെ.ടി ജലീലിന്റെ മറുപടി

ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർഥിക്ക് ഒരു മുസ്‌ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്നും ജലീൽ ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-10-16 15:32:12.0

Published:

16 Oct 2022 1:10 PM GMT

കന്യാസ്ത്രീക്ക് തൻ്റെ തിരുവസ്ത്രം പോലെ മഹത്തരമാണ് വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീക്ക് ഹിജാബും; സിസ്റ്റര്‍ സോണിയ തെരേസിന് കെ.ടി ജലീലിന്റെ മറുപടി
X

കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഭിന്നവിധിയുടെ പശ്ചാത്തലത്തിലുള്ള തന്റെ അഭിപ്രായത്തിനുള്ള കന്യാസ്ത്രീയുടെ പ്രതികരണത്തിന് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. ഹിജാബിനെ കന്യാസ്ത്രീയുടെ ശിരോവസ്ത്രവുമായി താരതമ്യപ്പെടുത്തരുതെന്നും പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ചേൽപ്പിക്കുന്നതല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രമെന്നതും അടക്കമുള്ള സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെയുടെ പോസ്റ്റിനാണ് തുറന്ന കത്തിലൂടെയുള്ള ജലീലിന്റെ മറുപടി.

ഒരു കന്യാസ്ത്രി തൻ്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീ ഹിജാബ് അഥവാ ശിരോവസ്ത്രം ഉൾപ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയേയും കാണുന്നതെന്ന് ജലീൽ വ്യക്തമാക്കി. അതിനുള്ള അവകാശം ഒരു മുസ്‌ലിം സ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ എന്നും ജലീൽ ചോദിക്കുന്നു.

'ഹിജാബ് (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ രക്ഷിതാക്കൾ അടിച്ചേൽപ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കിൽ അതേ കുട്ടികളുടെ മേൽ ഒരു സ്കൂൾ മാനേജ്മെൻ്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേൽപ്പിക്കലാവില്ലേ?. രക്ഷിതാക്കളുടെ അടിച്ചേൽപ്പിക്കൽ പിന്തിരിപ്പനും സ്കൂൾ മാനേജ്മെൻ്റുകളുടെ അടിച്ചേൽപ്പിക്കൽ പുരോഗമനപരവുമാകുന്നത് എങ്ങനെയാണ്?'

'ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്. മുഖംമൂടിക്ക് പറയുന്ന പേര് നിഖാബ് എന്നാണ്. മണൽകാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സമ്പ്രദായമാണത്. അതിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീയോട് ഇസ്‌ലാം മതം അനുശാസിക്കുന്ന വേഷം മുൻകൈയും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങൾ മറക്കണമെന്നാണ്. അത്, സാരി ഉൾപ്പടെ ലോകത്തിലെ ഏത് വേഷവിധാനം സ്വീകരിച്ചുമാകാം. പർദ തന്നെ ആയിക്കൊള്ളണം എന്ന് ഒരു നിർബന്ധവുമില്ല'.

'കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് തനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചു കൊണ്ടുവേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം. എന്നാൽ അധ്യാപകരുടെ വേഷത്തിൽ മതസ്വത്വം വേണ്ടെന്ന് വയ്ക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും കുട്ടികളുടെ മാതൃക അധ്യാപകരല്ലേ?'- ജലീൽ ചോദിക്കുന്നു.

കേരളത്തിൽ 'ഹിജാബ് അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന കൃസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ മാത്രമാണ് ഉയർന്നു കേൾക്കാറ്. എന്തുകൊണ്ടാണ് ഹൈന്ദവ (എൻ.എസ്.എസ്, എസ്.എൻ.ഡി.പി) മാനേജ്മെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ ഇന്നോളം "തട്ടവിവാദം" കേൾക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെൻ്റ് സ്കൂളുകൾ മുസ്‌ലിം പെൺകുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെൻ്റുകളും കാണിച്ചിരുന്നെങ്കിൽ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങൾ- ജലീൽ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർഥിക്ക് ഒരു മുസ്‌ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്നും ജലീൽ ചോദിച്ചു. ഈ വിവാദങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്‌ലിം-ക്രൈസ്തവ അകൽച്ചയിൽ നിന്ന് ഉൽഭൂതമായതാണ്. അത് നീങ്ങണമെങ്കിൽ ക്രിയാത്മക ചർച്ചകൾ ഇരവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണം. അല്ലെങ്കിൽ കുട്ടനും മുട്ടനും ഏറ്റുമുട്ടി വീഴുന്ന ചോര കുടിക്കാൻ പതുങ്ങിയിരിക്കുന്ന ഡൽഹി "കുറുക്കൻമാർ" തടിച്ച് കൊഴുക്കും. അതുണ്ടാവാതെ നോക്കണം- ജലീൽ വിശദമാക്കി.

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും- എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിനോടായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം. 'ക്രൈസ്തവ സന്യസ്തര്‍ ഏതെങ്കിലും കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല.

യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല'- എന്നും സിസ്റ്റര്‍ സോണിയ തെരേസ് കുറിപ്പില്‍ പറയുന്നു.

'കുട്ടികള്‍ക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്റെ വൈരുധ്യം മനസിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടിടത്ത് വിദ്യാര്‍ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണെന്ന് ജലീൽ ആദ്യ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല.

ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ 'ഹിജാബി'ന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം? എന്നും ജലീല്‍ കുറിപ്പില്‍ ചോദിച്ചിരുന്നു.

TAGS :

Next Story