Quantcast

വി.സിയെ നിയന്ത്രിക്കാന്‍ നാലംഗ സമിതി; എതിരിടാൻ ഉറച്ച് സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ്

താൽക്കാലിക ജീവനക്കാരുടെ നിയമന വിഷയത്തിലും സിൻഡിക്കേറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

MediaOne Logo

Web Desk

  • Published:

    12 Jan 2023 2:12 AM GMT

വി.സിയെ നിയന്ത്രിക്കാന്‍ നാലംഗ സമിതി; എതിരിടാൻ ഉറച്ച് സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ്
X

തിരുവനന്തപുരം: ഗവർണറെയും വൈസ് ചാൻസലറെയും എതിരിടാൻ ഉറച്ച് സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ്. പ്രത്യേക ഉപസമിതിയെ നിശ്ചയിച്ചതിലൂടെ വൈസ് ചാൻസലറുടെ അധികാരങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് സിൻഡിക്കേറ്റ്. താൽക്കാലിക ജീവനക്കാരുടെ നിയമന വിഷയത്തിലും സിൻഡിക്കേറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

വൈസ് ചാൻസലർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് നാലംഗ ഉപസമിതിയെ നിയമിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനം. സർവകലാശാലയുടെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെന്ന് കാട്ടിയാണ് സിൻഡിക്കേറ്റ് അംഗം ഡോക്ടർ പി.കെ ബിജുവിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയമിച്ചത്. വൈസ് ചാൻസലറുടെ അധികാരങ്ങൾ പരിമിതമാണെന്നും എടുക്കുന്ന എല്ലാ തീരുമാനങ്ങളും സിൻഡിക്കേറ്റ് അറിഞ്ഞുകൊണ്ടായിരിക്കണം എന്നും വി.സിയെ സിൻഡിക്കേറ്റ് ഓർമിപ്പിച്ചു.

ഗവർണറും വൈസ് ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത് ഇടഞ്ഞു നിൽക്കുന്ന ഗവർണറെ വീണ്ടും ചൊടിപ്പിക്കാൻ സാധ്യതയുണ്ട്. അജണ്ടയിൽ ഇല്ലായിരുന്നുവെങ്കിലും നിയമനത്തിനായി പുറത്തിറക്കിയ വിജ്ഞാപനവും യോഗത്തിൽ ചർച്ചയായി. ചട്ടവിരുദ്ധമാണ് നിയമനങ്ങൾ എങ്കിൽ ഇന്നുതന്നെ എല്ലാ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിടണം എന്ന് സിൻഡിക്കേറ്റ് നിലപാടെടുത്തതോടെ വി.സി വെട്ടിലായി. സർവകലാശാല ഭരണം താളം തെറ്റുമെന്ന് മനസ്സിലായതോടെ നിലപാട് മയപ്പെടുത്തി. യോഗത്തിൽ പൂർണമായും ഒറ്റപ്പെട്ട വി.സിക്ക് ഗവർണർ മാത്രമാണ് ഏക പിന്തുണ. വിഷയത്തിൽ ചാൻസലറുടെ നിലപാട് ഇനി നിര്‍ണായകമാണ്.

TAGS :

Next Story