കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച: 14 ലക്ഷം രൂപക്ക് പ്രതികള്‍ ഏലക്ക വാങ്ങി; തൊണ്ടിമുതല്‍ പിടിച്ചെടുത്ത് പൊലീസ്
കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ 11 പേരാണ് പിടിയിലായത്

കൊച്ചി:എറണാകുളം കുണ്ടന്നൂരിലെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഘത്തിൽ 30 ലക്ഷം രൂപയും തൊണ്ടിമുതലും പൊലീസ് കണ്ടെടുത്തു. കവർച്ചാപ്പണത്തിലെ 14 ലക്ഷം രൂപക്ക് പ്രതികൾ ഏലക്ക വാങ്ങി.ഇടുക്കി മുരിക്കാശേരി സ്വദേശി ലെനിനാണ് ഏലക്ക വാങ്ങിയത്. വാങ്ങിയ ഏലക്കയും മരട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ 11 പേരാണ് പിടിയിലായത്.ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. മുരിക്കാശേരി സ്വദേശികളായ ജെയ്സൽ, അഭിൻസ് എന്നിവരും പോലീസ് പിടിയിലായിരുന്നു. ആലങ്ങാട് സ്വദേശി ജോജിയാണ് കവർച്ചയുടെ സൂത്രധാരൻ.
കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്.സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷത്തിന്റതായിരുന്നു ഡീല്ലെന്നും ഡീൽ ഉറപ്പിച്ചശേഷമാണ് പണം വാങ്ങാൻ രണ്ടംഗ സംഘം സുബിന്റെ കടയിൽ എത്തിയെന്നും പൊലീസ് പറയുന്നു. 30 ലക്ഷത്തിലധികം രൂപയാണ് ലാഭമായി സംഘത്തിന് ലഭിക്കുന്നത്.
പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് പണം കവർന്നത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപെടുകയായിരുന്നു. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണെന്നും തോക്ക് ചൂണ്ടുകയും വടിവാൾ വീശുകയും ചെയ്തുവെന്നും സുബിൻ പറഞ്ഞു. 'പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ല. കൈവശം ഉണ്ടായിരുന്ന 80 ലക്ഷം ബാങ്കിൽ നിന്ന് എടുത്ത പണമാണ്.15 ദിവസത്തെ ബന്ധം മാത്രമാണ് സജിയുമായി ഉണ്ടായിരുന്നത്. പണം ബാങ്കിൽ നിന്ന് എടുത്തതിന്റെ രേഖകളുണ്ട്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിന് ശേഷമാണ് മുഖംമൂടി ധരിച്ചവർ എത്തിയതെന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടതെന്നും' സുബിൻ പറയുന്നു.
Adjust Story Font
16

