Quantcast

'കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും നിരോധിക്കും'; കുറിപ്പുമായി വി.കെ ശ്രീരാമൻ, പിന്തുണച്ച് സുനിൽ പി. ഇളയിടവും ശാരദക്കുട്ടിയും-വിവാദം

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് എസ്. ശാരദക്കുട്ടി പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-01 06:40:32.0

Published:

1 Oct 2022 5:53 AM GMT

കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും നിരോധിക്കും; കുറിപ്പുമായി വി.കെ ശ്രീരാമൻ, പിന്തുണച്ച് സുനിൽ പി. ഇളയിടവും ശാരദക്കുട്ടിയും-വിവാദം
X

തൃശൂർ: മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. ഫേസ്ബുക്കിലാണ് ശ്രീരാമന്റെ ആവശ്യം. കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.

ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനമാണ് ഉയരുന്നത്.

പോസ്റ്റ് ഇങ്ങനെയാണ്:

ഒരു ദിവസത്തേക്ക്

എന്നെ കേരളത്തിന്റെ

ഏകാധിപതിയായി

അവരോധിച്ചാൽ

ഞാൻ ആദ്യം ചെയ്യുക

കുഴിമന്തി എന്ന പേര്

എഴുതുന്നതും

പറയുന്നതും

പ്രദർശിപ്പിക്കുന്നതും

നിരോധിക്കുക

എന്നതായിരിക്കും.

മലയാള ഭാഷയെ

മാലിന്യത്തിൽനിന്ന്

മോചിപ്പിക്കാനുള്ള

നടപടിയായിരിക്കും

അത്.

പറയരുത്

കേൾക്കരുത്

കാണരുത്

കുഴിമന്തി.

പോസ്റ്റിന് 'തമ്പ് ഇമോജി'യിലൂടെ പിന്തുണ അറിയിക്കുക മാത്രമാണ് സുനിൽ ചെയ്തിട്ടുള്ളത്. എന്നാൽ, കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചത്. ഞാൻ കഴിക്കില്ല. മക്കൾ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകർഷകമായാലേ കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി കമന്റിൽ പറയുന്നു.

പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വേറിട്ട കാഴ്ചകൾ കണ്ട ഒരാളുടെ കുറിപ്പാണിതെന്ന് ഓർക്കുമ്പോൾ ഞെട്ടലുണ്ടെന്ന് കവി കുഴൂർ വിത്സൻ പ്രതികരിച്ചു. ഞങ്ങടെ നാട്ടിൽ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട്. എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാൻ പറ്റുമോ മാഷേ. തിന്നുന്നതിൽ തൊട്ടുകളിച്ചാൽ വിവരമറിയുമെന്നും വിത്സൻ കുറിച്ചു.

വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കൽപത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കവിയും അധ്യാകനുമായ വി. അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന ഒന്നുകൂടിയാണ് ജനാധിപത്യം. ഭാഷ, വേഷം, ഭക്ഷണരീതി എന്നിവയൊക്കെ വരേണ്യമായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതല്ല. ഭിന്നമായി നിൽക്കുമ്പോഴും പരസ്പരബഹുമാനത്തിന്റെ ചേർച്ച കാണിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു.

ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര്...

Posted by VK Sreeraman on Friday, September 30, 2022

വാക്കുകളെ പുറത്താക്കുന്ന പരിപാടി പുതിയതല്ലെന്ന് എഴുത്തുകാരൻ എം.സി അബ്ദുന്നാസർ കുറിച്ചു.

മലയാളഭാഷയെ മാലിന്യത്തിനിന്ന് മോചിപ്പിക്കാനായി കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് വി.കെ.ശ്രീരാമൻ. വാക്കുകളെ...

Posted by വി. അബ്ദുൽ ലത്തീഫ് on Friday, September 30, 2022

മലയാള ഭാഷയിൽ ആധുനികത വികസിക്കുന്ന കാലത്ത് ഭാഷയെ മാനകീകരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിന്റെ കീഴാള ജീവിതപാരമ്പര്യത്തിൽനിന്നുള്ള ഒട്ടേറെ വാക്കുകളെ തമ്പുരാക്കന്മാർ പുറത്താക്കിയിട്ടുണ്ടെന്നും നാസർ ചൂണ്ടിക്കാട്ടി.

Summary: Controversy over the Facebook post of Actor and writer VK Sreeraman, that calls to ban the word 'Kuzhi Manthi'. Left ideologue Sunil P. Ilayidom and writer S. Saradakutty supports him

TAGS :

Next Story