സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞ കെ.വി തോമസ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
താൻ മുൻപും പല നേതാക്കളെയും കണ്ടിട്ടുണ്ടെന്നും ഇപ്പോഴും പലരെയും കാണുന്നുണ്ടെന്നും കെ.വി തോമസ്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞ പ്രഫ.കെ.വി തോമസ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഉൾപ്പെടെയുള്ളവുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കം. ബി.എൽ സന്തോഷിനെ കാണുമെന്നുള്ള വാർത്ത കെ.വി തോമസ് നിഷേധിച്ചില്ല. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായും കെ.വി. തോമസ് വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയ കെ.വി. തോമസ് മാധ്യമങ്ങളോട് സംസാരിക്കവെ താൻ മുൻപും പല നേതാക്കളെയും കണ്ടിട്ടുണ്ടെന്നും ഇപ്പോഴും പലരെയും കാണുന്നുണ്ടെന്നും പ്രതികരിച്ചു. എന്നാൽ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി നൽകാതെ ഒഴുക്കൻ മട്ടിലാണ് അദ്ദേഹം പ്രതികരിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു തോമസ്. തെരഞ്ഞെടുപ്പുഫലം വന്നയുടൻ സ്ഥാനത്തുനിന്ന് രാജിവെച്ച് ഓഫീസ് ഒഴിയുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവായിരുന്ന തോമസ്, സംസ്ഥാന മന്ത്രിസഭയിലും യുപിഎ കാലത്ത് കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു. എന്നാൽ 2019ൽ ലോക്‌സഭാസ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകലുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്ത് ഇടതുസ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു.
Watch Video Report
Adjust Story Font
16

