വൃത്തികെട്ട രാഷ്ട്രീയം വിലപോവില്ല; കുന്നംകുളത്ത് യുഡിഎഫ്- ബിജെപി ഡീൽ ആരോപണവുമായി എൽഡിഎഫ്
ഡീൽ ഉണ്ടെന്ന് യുഡിഎഫുകാർ തന്നെ പറയുന്നുണ്ടെന്നും ഇടതു സ്ഥാനാർഥി എ.സി മൊയ്തീൻ മീഡിയവണ്ണിനോട് പറഞ്ഞു

തൃശൂർ: കുന്നംകുളം സീറ്റ് ബിഡിജെഎസ്സിന് വിട്ടു നൽകിയതിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ശക്തമാകുന്നു. ഡീൽ ഉണ്ടെന്ന് യുഡിഎഫുകാർ തന്നെ പറയുന്നുണ്ടെന്നും ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിലപ്പോവില്ലെന്നും ഇടതു സ്ഥാനാർഥി എ.സി മൊയ്തീൻ മീഡിയവണ്ണിനോട് പറഞ്ഞു.
ബിജെപിKK നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബിഡിജെഎസ്സിന്റെ കെ.ആർ റെജിൽ ആണ് എൻഡിഎ സ്ഥാനാർഥി. 2011ൽ പതിനൊന്നായിരത്തിലധികം വോട്ടുകൾ നേടിയ കെ.കെ അനീഷ് കുമാർ 2016ൽ 29325 വോട്ടുകളാണ് നേടിയത്. 2021ലെ തെരഞ്ഞെടുപ്പിലും 27000 അധികം വോട്ടുകൾ നേടി അനീഷ് മികച്ച പ്രകടനം നടത്തി.
മികച്ച സംഘാടകനായ അനീഷ് കുമാറിനു വേണ്ടി ആർഎസ്എസും ശക്തമായി രംഗത്തിറങ്ങും എന്ന ഉറപ്പുള്ളപ്പോഴും സ്ഥാനാർഥിയെ മണലൂരിലേക്ക് മാറ്റി ഘടകകക്ഷിക്ക് സീറ്റ് നൽകിയതാണ് കുന്നംകുളത്തെ ചർച്ചാവിഷയം. അനീഷ് കുമാർ നേടിയ ബിജെപി വോട്ടുകൾ ബിഡിജെഎസ് സ്ഥാനാർഥി കെ.ആർ റെജിൽ നേടുമോ എന്നാണ് സംശയം. ഒരു വിഭാഗം വോട്ട് യുഡിഎഫ് ക്യാമ്പിലേക്ക് മറിഞ്ഞാൽ തിരിച്ചടിയാവുമോ എന്ന ഭയം ഇടതു ക്യാമ്പിൽ ഉണ്ട്. ഡീലിന്റെ ഭാഗമായി ബിജെപി വോട്ടുകൾ യുഡിഎഫിന് മറിക്കുമെന്നും മറ്റിടങ്ങളിൽ യുഡിഎഫ് പ്രത്യുപകാരം ചെയ്യുമെന്നും ഇടതു ക്യാമ്പ് സംശയിക്കുന്നു.
മലപ്പുറത്തെ യുഡിഎഫിന്റെ അമരക്കാരനായ പി.ടി അജയ് മോഹൻ ആണ് യുഡിഎഫ് സ്ഥാനാർഥി. വിദ്യാർഥി കാലഘട്ടം മുതൽ തൃശൂരിൽ സജീവമായിരുന്ന അജയ് മോഹനിൽ യുഡിഎഫ് ക്യാമ്പിലും പ്രതീക്ഷയുണ്ട്.
Adjust Story Font
16

