മതം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു; ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ പരാതി നൽകി എൽഡിഎഫ്
വർഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാർഥി സ്വീകരിക്കുന്നതെന്ന് എൽഡിഎഫ്

തൃശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ വീണ്ടും പരാതി നൽകി എൽഡിഎഫ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. മതസ്പർധ വളർത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു എന്നതാണ് പരാതി.
ഗുരുവായൂർ എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.സുമേഷാണ് പരാതി നൽകിയത്. വർഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാർഥി സ്വീകരിക്കുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.
നേരത്തെ വിദ്വേഷ പരാമർശത്തിൽ ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടെമ്പിൾ പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ് യു ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയിരുന്നു.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
Adjust Story Font
16

