Quantcast

എല്‍.ഡി.എഫ് യോഗം ഇന്ന് ; മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മന്ത്രിസഭാ പുനഃസംഘടന മതിയോ എന്നതിൽ തീരുമാനമാകും

വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    10 Nov 2023 1:07 AM GMT

cpm flag
X

സി.പി.എം

തിരുവനന്തപുരം: മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടന മതിയോ എന്ന കാര്യത്തിൽ എല്‍.ഡി.എഫ് തീരുമാനം ഇന്നുണ്ടായേക്കും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബ‍ര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. നവംബര്‍ 18 നാണ് നിലവിലെ മന്ത്രിസഭയുടെ 140 മണ്ഡലങ്ങളിലൂടെയുമുള്ള നവകേരള സദസ് ആരംഭിക്കുന്നത്. നിലവിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം അടുത്ത രണ്ടര വര്‍ഷത്തെ ഭരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭ പുനഃസംഘടന എപ്പോള്‍ വേണമെന്ന കാര്യത്തിലാണ് മുന്നണിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നത്. നവകേരള സദസിന് മുന്‍പേ പുനസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അത് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കാമെന്നാണ് നേതൃത്വം കേരളാ കോണ്‍ഗ്രസ് ബിയെ അറിയിച്ചത്.

ഭരണത്തിന്‍റെ വിലയിരുത്തില്‍ പ്രധാനമായത് കൊണ്ട് നിലവിലുള്ള എല്ലാ മന്ത്രിമാരും വേണമെന്നഭിപ്രായമാണ് പൊതുവെ ഉള്ളത്. ആ നിലപാടിന് മുന്‍തൂക്കം ലഭിച്ചാല്‍ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ ഉണ്ടാകൂ. മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. നവകേരള സദസിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. രാവിലെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പരിഗണനയിലും ഈ വിഷയം വരും. സമകാലിക രാഷ്ട്രീയ വിഷയങ്ങളും സി.പി.എം ചര്‍ച്ച ചെയ്തേക്കും.



TAGS :

Next Story