നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവർത്തി ദിവസം ബാക്കി; നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാതെ എൽഡിഎഫ്
ഇന്നത്തോടെ തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവർത്തി ദിവസം മാത്രം ബാക്കി നിൽക്കെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ആകാതെ എൽഡിഎഫ്. തിരുവനന്തപുരം, താനൂർ, വള്ളിക്കുന്ന്, കാസർഗോഡ്, നിയമസഭ ണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാൻ ഉള്ളത്. നാല് മണ്ഡലങ്ങളിലും ഉചിതമായ സ്ഥാനാർഥിയെ കിട്ടാത്തതാണ് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ നൂറിൽപരം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കളം പിടിച്ചിരുന്നു. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ തിരുവനന്തപുരം, താനൂർ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചില്ല. മുന്നണിക്ക് പൊതുവേ ശക്തി കുറഞ്ഞ വള്ളിക്കുന്ന്, കാസർഗോഡും ആണ് മറ്റു രണ്ടു മണ്ഡലങ്ങൾ. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പില്‍ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് തിരുവനന്തപുരം സീറ്റിൽ ഇടതുമുന്നണി കൂടുതൽ പ്രതിസന്ധിയിൽ അകപ്പെട്ടത്.
സീറ്റ് ഏറ്റെടുക്കേണ്ട എന്ന സിപിഎം തീരുമാനം ഉറച്ചതായതുകൊണ്ട് ജനാധിപത്യ കേരള കോൺഗ്രസിന്റെ തന്നെ അത് നൽകും. എന്നാൽ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ സിപിഎം സമ്മതിക്കില്ല. നേരത്തെ തിരുവനന്തപുരത്ത് നിന്നും ജയിച്ചിട്ടുള്ള വി. സുരേന്ദ്രൻ പിള്ളയുടെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും സിപിഎം നേതൃത്വം പച്ചക്കൊടി വീശിയിട്ടില്ല. ഇന്നത്തോടെ തീരുമാനം ഉണ്ടായേക്കും.
മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽ മത്സരിക്കുന്നില്ലെന്ന് കടുത്ത നിലപാടിന് മുന്നിൽ പാർട്ടി നേതൃത്വം വഴങ്ങുകയും അദ്ദേഹത്തിന് തിരൂർ നൽകുകയും ചെയ്തു. എന്നാൽ താനൂരിൽ ആരു മത്സരിക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരെ ഇടതുമുന്നണി നോട്ടമിട്ടിട്ടുണ്ട് അതിലും ഇന്ന് തീരുമാനമായേക്കും. അതുപോലെ വള്ളിക്കുന്ന്, കാസർഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. പരമാവധി ഇടതുമുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക നാളെ സമർപ്പിക്കും. ബാക്കിയുള്ളവർ തിങ്കളാഴ്ച ആയിരിക്കും പത്രിക സമർപ്പിക്കുക.
Adjust Story Font
16

