'റാഗിങ് കർശനമായി തടയാൻ നിയമപരിഷ്‌കാരം അനിവാര്യം': ഹൈക്കോടതി
കേരള ലീഗൽ സർവീസ് അതോറിറ്റി നൽകിയ ഹരജിയിൽ യുജിസിയെ ഹൈക്കോടതി കക്ഷിചേർത്തു
കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചട്ടങ്ങൾ രൂപീകരിക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി കർമസമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. കേരള ലീഗൽ സർവീസ് അതോറിറ്റി നൽകിയ ഹരജിയിൽ യുജിസിയെ ഹൈക്കോടതി കക്ഷിചേർത്തു.
റാഗിംഗ് നിരോധന നിയമത്തിന്റെയും യുജിസി മാർഗ്ഗ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ആൻറി റാഗി നിയമം തന്നെ കാലോചിതമായി പരിഷ്കരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി കർമ്മസമിതി രൂപീകരിക്കണം. റാഗിംഗ് തടയാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു. യുജിസി ചട്ടങ്ങളിൽ നിർദേശിക്കുന്ന സംസ്ഥാന ജില്ലാതല മേൽനോട്ട സമിതികൾ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാൻ സർക്കാറിന് കോടതി നിർദേശം നൽകി. സർവ്വകലാശാല തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ടോ എന്നത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കണം. ഹരജിയിൽ യുജിസിയെ കോടതി കക്ഷിചേർത്തു.
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളജിലെ റാഗിങ്, പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണം തുടങ്ങി വിവിധ കേസുകൾ ചൂണ്ടിക്കാട്ടി കേരള ലീഗൽ സർവീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16

