Quantcast

കശുമാങ്ങയിൽ നിന്ന് മദ്യം; 'കണ്ണൂർ ഫെനി' ഡിസംബറോടെ വിൽപ്പനക്കെത്തും

ബീവറേജ് കോർപറേഷൻ വഴി 500 രൂപ നിരക്കിലാവും വിൽപ്പന

MediaOne Logo

Web Desk

  • Updated:

    2022-07-05 01:55:57.0

Published:

5 July 2022 7:23 AM IST

കശുമാങ്ങയിൽ നിന്ന് മദ്യം; കണ്ണൂർ ഫെനി ഡിസംബറോടെ വിൽപ്പനക്കെത്തും
X

കണ്ണൂർ: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ഫെനി ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചു. ഡിസംബർ ആദ്യ വാരത്തോടെ സംസ്ഥാനത്തെ ബീവറേജസ് കോർപറേഷൻ വഴി ഫെനിയുടെ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഗോവയിൽ മാത്രമാണ് സർക്കാർ അംഗീകാരത്തോടെ കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ഇതിനുള്ള ലൈസൻസ് നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഴങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദേശം കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കശുമാങ്ങായിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയത്. 2016 ലാണ് ബാങ്ക് ഭരണ സമിതി ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന് ഫെനി ഉത്പാദിപ്പിക്കാനുള്ള അനുമതി ലഭിച്ചത്. എക്‌സൈസ് വകുപ്പിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറക്ക് ഡിംസബർ മാസത്തോടെ ഫെനിയുടെ ഉത്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് ഭരണ സമിതി പറഞ്ഞു.

200 രൂപയാണ് ഒരു ലിറ്റർ ഫെനിയുടെ ഉത്പാദന ചെലവ് പ്രതീക്ഷിക്കുന്നത്. ബീവറേജ് കോർപറേഷൻ വഴി 500 രൂപ നിരക്കിലാവും വിൽപ്പന. പയ്യാവൂരിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഫെനി ഉത്പാദിപ്പിക്കുക. ഗോവയിൽ നിന്നും ഇതിനുള്ള നിർമ്മാണ സാമഗ്രികളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഫെനിയുടെ ഉത്പാദനം ആരംഭിക്കുന്നതോടെ കശുവണ്ടി കർഷകർക്കും മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story