'യുഡിഎഫിൻ്റെ രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്‍ലാമി ഏറ്റെടുത്തു, അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരായി’: എം. സ്വരാജ്
തൃപ്പൂണിത്തുറയിൽ ബിജെപി- കോൺഗ്രസ് ഡീലുണ്ടെന്നും എം. സ്വരാജ് പറഞ്ഞു

കൊച്ചി: യുഡിഎഫിൻ്റെ രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്‍ലാമി ഏറ്റെടുത്തതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ജമാഅത്തെ ഇസ്‍ലാമിയാണ് യുഡിഎഫിൻ്റെ പ്രചാരണ മുദ്രാവാക്യങ്ങൾ നിശ്ചയിക്കുന്നതെന്നും സ്വരാജ്.
കടുത്ത ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നവരായി അവർ മാറി. അപ്പോൾ അതിനെ വിമർശിക്കേണ്ടതായും തുറന്നുകാട്ടേണ്ടതായും വരും. ജമാഅത്തെ ഇസ്‍ലാമി അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും ചാനലിലൂടെയും സമൂഹത്തിൻ്റെ മുമ്പാകെ കൊണ്ടുവരുന്ന മുദ്രാവാക്യങ്ങൾ തൊട്ടടുത്ത ദിവസം ലീഗിൻ്റേയും കോൺഗ്രസിൻ്റേയും മുദ്രാവാക്യമായി മാറുന്നുവെന്നും സ്വരാജ് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‍ലാമി ആർക്ക് വോട്ട് ചെയ്യുന്നു എന്നത് അവരുടെ കാര്യമെന്നും അവർക്ക് അവരുടേതായ തന്ത്രം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി സതീശനേയും സ്വരാജ് വിമർശിച്ചു. ഗോൾവർക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രതിപക്ഷ നേതാവിന് മറുപടിയില്ല. വർഗീയ വലതുപക്ഷ സഖ്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണിത്. മതനിരപേക്ഷ കേരളത്തോട് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. ആർഎസ്എസുമായോ, ജനസംഘവുമായോ സിപിഎം സഹകരിച്ചിട്ടില്ല. തൃപ്പൂണിത്തുറയിൽ ബിജെപി- കോൺഗ്രസ് ഡീലുണ്ടെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വരാജ് പറഞ്ഞു.
ഇഎംഎസിനെ തോൽപ്പിക്കാൻ കോൺഗ്രസും ആർഎസ്എസും കൈകോർത്തുവെന്ന് അദ്ദേഹം പറഞ്ഞു. എകെജിയെ തോൽപ്പിക്കാനും ഇതേ ഡീൽ ഉണ്ടായി. എന്നാൽ ഈ പരീക്ഷണങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിനെതിരെ എല്ലാ കാലത്തും ഈ കൂട്ടുകെട്ട് ശക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

