Quantcast

'തോന്ന്യവാസം പറയുന്നു': കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിനെതിരെ എം.വി ഗോവിന്ദന്‍

'ഫാസിസത്തിലേക്കുള്ള യാത്രയുടെ ഒരു ചുവടാണ് ഏക സിവിൽ കോഡ്'

MediaOne Logo

Web Desk

  • Updated:

    2023-06-29 15:11:30.0

Published:

29 Jun 2023 3:04 PM GMT

m v govindan rejects allegations against cm pinarayi vijayan
X

എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സി.പി.എം നേതാവ് കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം തോന്ന്യവാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംശുദ്ധ രാഷ്ട്രീയക്കാരാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ളത്. കരിവാരിത്തേച്ച് കളയാമെന്ന് കരുതേണ്ട. സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ കഴിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്തും നടപടിയെടുക്കും. അതൊന്നും പാർട്ടിയെ ക്ഷീണിപ്പിക്കില്ല. പ്രതിപക്ഷം തോന്നിയപോലെ അഴിമതിയെന്ന് പറയുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു? അഴിമതിയുടെ ഭാഗ്യമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ല. മോൺസന്റെ കേസും വി.ഡി സതീശന്‍റെ കേസും തങ്ങൾ കൊടുത്തതല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

എ.ഐ ക്യാമറ വന്നതോടെ അപകടങ്ങള്‍ കുറഞ്ഞു. സി.പി.എമ്മിന്‍റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ്. മാധ്യമങ്ങളും കോൺഗ്രസും ബി.ജെ.പിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിർക്കുന്നു. മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുമെന്നും എം.വി ഗോവിന്ദന്‍ അവകാശപ്പെട്ടു.

ഫാസിസത്തിലേക്കുള്ള യാത്രയുടെ ഒരു ചുവടാണ് ഏക സിവിൽ കോഡെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ ആണ്. ഹിന്ദുത്വ എന്നാൽ വർഗീയതയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കൈതോലപ്പായ ആരോപണമുന്നയിച്ചത് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍

ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചത് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരനാണ്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്-

"സത്യം പറയാൻ ധൈര്യപ്പെട്ട കൊച്ചുകുട്ടിയായി ഞാൻ എന്നെത്തന്നെ തല്‍ക്കാലം കരുതുന്നു: 'രാജാവ് നഗ്നനാണ്!'. ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്ന ഒരാൾ എനിക്ക് ഇരുട്ട് നിറഞ്ഞ ഒരു പെട്ടി തന്നു. ഇതും ഒരു സമ്മാനമാണെന്ന് മനസ്സിലാക്കാൻ ഞാന്‍ വർഷങ്ങളെടുത്തു. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അദ്ദേഹം പ്രശസ്തനാണ്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകൻ. ഒരിക്കൽ വന്‍കിടക്കാര്‍ സമ്മാനിച്ച വലിയ തുകയുടെ കറൻസി എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. കൊച്ചിയിലെ കലൂരിലുള്ള എന്റെ പഴയ ഓഫീസിൽ തുടർച്ചയായി രണ്ട് ദിവസം അത് സംഭവിച്ചു. എന്റെ അറിവിൽ അദ്ദേഹം ആദ്യമായാണ് ഈ ഓഫീസിൽ താമസിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോൾ വടക്കു നിന്നുള്ള ഒരു മുന്‍ എം.എല്‍.എയും ചികിത്സയ്ക്കായി മാസങ്ങളോളം അതേ മുറിയിൽ താമസിച്ചിരുന്നു.

ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ എണ്ണിയ തുക ഓർക്കുന്നു- രണ്ട് കോടി മുപ്പത്തി അയ്യായിരം. ഇതിനിടയിൽ കറന്‍സി പൊതിയാന്‍ രണ്ട് കൈതോലപ്പായ ഞാന്‍ സഹപ്രവര്‍ത്തകനൊപ്പം പോയി വാങ്ങി. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് കൈതോലപ്പായ ഏറെ ഇഷ്ടമായിരുന്നു. രാത്രി വൈകി ഇന്നോവ കാറിന്റെ ഡിക്കിയിലാണ് തുക തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നു. ആ പണത്തിന് എന്ത് സംഭവിച്ചു? അത് ഇരുട്ടിലേക്ക് പോയി. അദ്ദേഹം ഇരുട്ടിനെ സ്നേഹിക്കുന്നു. പണത്തിന്റെ എല്ലാ കൈമാറ്റങ്ങളും ഇരുട്ടിലാണ് നടക്കുന്നത്.

ഒരിക്കൽ ഒരു കോടീശ്വരൻ രാത്രി വൈകി കോവളത്തെ ഹോട്ടലിൽ വച്ച് ഈ മാന്യനു രണ്ടു പാക്കറ്റ് കറൻസി സമ്മാനിച്ചു. അയാൾ പാക്കറ്റുകൾ പാർട്ടി സെന്ററിലേക്ക് കൊണ്ടുപോയി. ഒരു പാക്കറ്റ് ഓഫീസിലെ മുതിർന്ന സ്റ്റാഫ് അംഗത്തിന് കൈമാറി. ഒരു പാക്കറ്റ് അദ്ദേഹം ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. രണ്ട് പാക്കറ്റുകളും ഹോട്ടലിന്റെ പേരെഴുതിയ കവറിലായിരുന്നു. രണ്ടും ഒരേ വലിപ്പത്തിലായിരുന്നു. അതിനാൽ രണ്ടിലും ഒരേ തുക ഉണ്ടായിരുന്നിരിക്കണം. ഓഫീസിൽ കവർ ലഭിച്ചയാൾ അത് തുറന്ന് മറ്റൊരു ജീവനക്കാരന്റെ സാന്നിധ്യത്തിൽ എണ്ണി. അത് 10 ലക്ഷം രൂപയുണ്ടായിരുന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

സോഷ്യൽ മീഡിയയിൽ എന്നെയും എന്‍റെ കുടുംബത്തെയും ചില ഗുണ്ടകൾ ആക്രമിക്കുകയാണ്. അവർക്ക് അതിന് പ്രതിഫലം കിട്ടുന്നുണ്ടോ? ഈ ഗുണ്ടകൾ അവരുടെ ആക്രമണം ഉടന്‍ നിർത്തിയില്ലെങ്കിൽ എന്‍റെ കുറിപ്പുകള്‍ തുടരുമെന്ന് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉറപ്പുണ്ട് അവർ മുകളിൽ നിന്ന് നയിക്കപ്പെടുന്നു. പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്".


TAGS :

Next Story