കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം, പ്രതിപക്ഷത്തിന്റേത് വികസനചര്‍ച്ചകള്‍ ഒഴിവാക്കാനുള്ള ശ്രമം: എം.എ ബേബി
തുടർഭരണത്തിന്‍റെ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായെന്നും എം.എ ബേബി

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. തുടര്‍ഭരണത്തിന്റെ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായെന്നും വികസന ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബേബി പറഞ്ഞു.
'വികസന ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനായി പ്രതിപക്ഷം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അതിനായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പെട്ടതാണ് സിപിഎം-ബിജെപി ഡീല്‍. ഇത് തികച്ചും അസംബന്ധമാണെന്നതില്‍ തര്‍ക്കമില്ല. ഒരുസമയത്ത് ബിജെപിയുമായി ഇടതുപക്ഷം ഡീല്‍ ഉണ്ടാക്കിയെന്ന് പറയുന്നവരില്‍ ചിലര്‍ എറണാകുളം പഞ്ചായത്തില്‍ ഒന്നിച്ച് ഭരിച്ച് കൊണ്ടിരിക്കുകയാണ്'. ബേബി വ്യക്തമാക്കി.
'സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍ നടക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബര്‍ കോര്‍ഡ് നടപ്പിലാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് കേരളത്തില്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലേബര്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ ദയനീയമായ അനാസ്ഥ എല്ലാവരും കണ്ടതാണ്'.
'പാലക്കാട് ദുര്‍ബലമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ പാലക്കാട് പോയി നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകും. പാലക്കാട് ഞങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പുതിയ സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. 1977-ല്‍ ജനസംഘം കൂടെ നിന്നത് മൂര്‍ത്തമായ രാഷ്ട്രീയസാഹചര്യമുള്ളതിനാലാണ്. പത്രങ്ങളുടെ അടക്കം വായ മൂടിക്കെട്ടിയപ്പോള്‍ ആ ചങ്ങലക്കെട്ടുകള്‍ തകര്‍ക്കാനാണ് ഞങ്ങളന്ന് ഒരുമിച്ച് നിന്നത്. അതിനായി ഞങ്ങളോടൊപ്പം അവര്‍ വന്നപ്പോ മാറിനില്‍ക്കാന്‍ ഞങ്ങള്‍ക്കെങ്ങനെയാണ് പറയാനാകുക? അത് രാഷ്ട്രീയ മൗഢ്യമല്ലേ'. ബേബി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

