Quantcast

'അവരെന്റെ അന്നം മുടക്കി, അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്'; സർവീസിൽനിന്ന് വിരമിച്ച് ഫ്രാൻസിസ് നൊറോണ

'മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചിരിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-04-01 05:52:35.0

Published:

1 April 2023 5:45 AM GMT

FrancisNoronhaquitsgovernmentjob, caseagainstFrancisNoronhanovel, FrancisNoronhanovelMasterpiececontroversy
X

കോഴിക്കോട്: പുതിയ നോവൽ 'മാസ്റ്റർപീസി'നെതിരായ കേസിനെ തുടർന്ന് സർക്കാർ ജോലി ഉപേക്ഷിച്ച് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. അദ്ദേഹം എഴുതിയ ചെറുകഥ 'കക്കുകളി' ആസ്പദമായുള്ള നാടകം വിവാദമായതിനു പിന്നാലെയാണ് നോലവിനെതിരെയും പരാതി ഉയർന്നിരിക്കുന്നത്. വേട്ടയാടപ്പെടുന്ന പോലെയാണ്. ഏറെ ബഹുമാനത്തോടെ മനസിൽ കൊണ്ടുനടന്നവരാണ് പരാതിക്കു പിന്നിലുള്ളതെന്ന് സംശയിക്കുന്നുവെന്നും നൊറോണ ആരോപിച്ചു.

കക്കുകളി വിവാദമായതോടെ ഔദ്യോഗിക ജീവിതവും എഴുത്തും ഇനിയങ്ങോട്ട് എളുപ്പമായിരിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഫ്രാൻസിസ് നൊറൊണ ചൂണ്ടിക്കാട്ടി.

എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള എഴുത്തായിരുന്നു മാസ്റ്റർപീസ്. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്. എന്റെ ഉറക്കംപോയി. ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തക്കളോട് വിവരം പറഞ്ഞു. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാൻ തകർന്നു. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടുനടന്നവർ. രാത്രി ഉറങ്ങാനായില്ല. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്. അവരെന്റെ അന്നം മുടക്കി. അടുത്ത നീക്കം എന്താണെന്ന് അറിയില്ല. ഇതിന്റെയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഞാൻ ടാർഗെറ്റ് ചെയ്യപ്പെടുന്നതുപോലെ..

ഫ്രാൻസിസ് നൊറോണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയരെ,

ഇന്നലെ (31.3.2023) ഞാൻ സർവീസിൽനിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളും കുറേയധികം ആളുകളുടെ അന്വേഷണവും വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്..

പ്രീമെച്വർ ആയിട്ടാണ് സർവീസ് അവസാനിപ്പിച്ചത്. ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്.. അതിൽ തന്നെ ഉറച്ചുനിൽക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്..

ഇന്നലെ(31.3.23) ഓഫീസിൽ വച്ചുനടന്ന വിരമിക്കൽ ചടങ്ങുകളുടെ ഫോട്ടോയോടൊപ്പം ഈ വിവരം ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ എത്തിയിരുന്നു. തുടർന്നാണ് ആളുകൾ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. ഇപ്പോൾ പല രീതിയിൽ അതിനെ വ്യാഖ്യാനം ചെയ്യുന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.

മാസ്റ്റർപീസ് എന്ന നോവലിനെതിരെ നൽകിയ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒരു ഞലരശേളശരമശേീി നൽകിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞത്. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണ്.

വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തിൽ എത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനെക്കാൾ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക. മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചിരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ..

എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള എഴുത്തായിരുന്നു മാസ്റ്റർപീസ്. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്. എന്തിനാവും അവരത് ചെയ്തത്. എന്റെ ഉറക്കംപോയി. ഞാനൊരാവർത്തി കൂടി മാസ്റ്റർപീസ് വായിക്കാനെടുത്തു. ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാൻ തകർന്നു. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടുനടന്നവർ. രാത്രി ഉറങ്ങാനായില്ല. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്. അവരെന്റെ അന്നം മുടക്കി. അടുത്ത നീക്കം എന്താണെന്ന് അറിയില്ല. ഇതിന്റെയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഞാൻ ടാർഗെറ്റ് ചെയ്യപ്പെടുന്നതുപോലെ..

അറവുതടിക്കുമേലെ പുസ്തകങ്ങൾ നിരത്തിയുള്ള കവർചിത്രവുമായി മാസ്റ്റർപീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു. കുഞ്ഞുകുഞ്ഞു തമാശകളിലൂടെ ഞാൻ പരാമർശിച്ച കുറേ മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. എനിക്കെതിരെ പരാതി കൊടുക്കാൻ മാത്രം മുറിവ് ഞാൻ ഈ പുസ്തകത്തിലൂടെ അവർക്ക് ഉണ്ടാക്കിയോ.. തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസികമായി മറികടക്കാനുള്ള കരുത്ത് പതുക്കെ നേടിക്കൊണ്ടിരുന്നു. എന്റെ മേലധികാരികൾ ഉൾപ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യം. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാവും. എനിക്ക് പരാതി കൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ. സർക്കാർ സേവനത്തിൽനിന്ന് ഞാൻ പ്രീമെച്വർ ആയി ഇന്നലെ വിരമിച്ചു. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തുതന്ന എന്റെ മേലധികാരികളോട് ആദരവ്. എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കൾക്ക്, കുടുംബാംഗങ്ങൾക്ക്, വായനക്കാർക്ക്.. എല്ലാവർക്കും എന്റെ സ്‌നേഹം..

മാസ്റ്റർപീസിന്റെ താളുകൾക്കിടയിൽ എവിടെയോ എന്റെ അജ്ഞാതശത്രു... വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ.. ഞാനെന്റെ പേന എടുക്കട്ടെ..

സ്‌നേഹത്തോടെ

നൊറോണ

Summary: Malayalam Writer Francis Noronha quits government job after case against his latest novel 'Masterpiece'

TAGS :

Next Story