ചെങ്കടലിലെ കപ്പൽ ആക്രമണം; ഹൂതികള്‍ ബന്ദിയാക്കിയവരിൽ മലയാളിയും?
കായംകുളം സ്വദേശി അനിൽകുമാറിനെ കാണാനില്ലെന്ന് കുടുംബം

ആലപ്പുഴ: ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ബന്ദിയാക്കിയവരിൽ മലയാളിയുമെന്ന് സംശയം. കപ്പലിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനിൽകുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്.
ബന്ദിയാക്കിയവരിൽ അനിൽകുമാർ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാൻ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
അനിൽകുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ മാസം പത്തിനാണ് ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ചരക്ക് കപ്പൽ ആക്രമിച്ച് മുക്കിയത്. ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്ട്രേഷനുള്ള 'ഏറ്റേണിറ്റി സി' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ കായംകുളം പത്തിയൂർ സ്വദേശി ആർ അനിൽകുമാറിനെ കാണാനില്ലെന്ന് കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്.
കപ്പലിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കപ്പലിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു. മറ്റുള്ളവരെ വിമുതരുടെ തടങ്കലിൽ ആണെന്നാണ് സൂചന. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് ഏറ്റേണിറ്റി-സിക്കെതിരെയുള്ള ആക്രമണത്തെ കരുതുന്നത്.
Adjust Story Font
16

