ടാറിങ് മാത്രം നടത്തി തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം; മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നത് ഒച്ചിഴയുംപോലെ
ഓടക്ക് സ്ലാബിടാത്തും റോഡിൽ സീബ്രാലൈൻ ഇടാത്തതും അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ അവശേഷിച്ച പ്രവൃത്തി പുരോഗമിക്കുന്നത് ഒച്ചിഴയുന്ന വേഗത്തിൽ. ഓടക്ക് സ്ലാബിടാത്തും റോഡിൽ സീബ്രാലൈൻ ഇടാത്തതും അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട്- വയനാട് ദേശീയപാതയുടെ കോഴിക്കോട് കോർപറേഷന്റെ പരിധിയിൽ വരുന്ന റോഡാണ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്. വളരെ തിരിക്കേറിയ റോഡിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നടന്നത്. 24 മണിക്കൂറും ജോലി ചെയ്താണ് അന്ന് റോഡ് നിർമാണ് നടന്നിരുന്നത്. റോഡ് ഷോ അടക്കം നടത്തി ആഘോഷ പൂർവമാണ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തത്.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞതോടെ റോഡ് പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. രണ്ടോ മൂന്നോ തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഓടകൾക്ക് സ്ലാബിടാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ട്. സീബ്രാലൈനുകൾ ഇടാത്തതിനാൽ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കാനുണ്ട്.
ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയാണ് റോഡ് വീതി കൂട്ടാൻ വേണ്ടി ഏറ്റവും സജീവമായി രംഗത്തുണ്ടായിരുന്നത്. നിലവിൽ ജോലിക്കാരെയെല്ലാം കരാറെടുത്ത കോൺട്രാക്ടർ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അറിഞ്ഞതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. റോഡ് സംരക്ഷണത്തിനും തുടർപ്രവർത്തനങ്ങൾക്കും അടിയന്തര നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Adjust Story Font
16

