Quantcast

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം: മണിച്ചനു മോചനം, മന്ത്രിസഭാ ശിപാർശയ്ക്ക് ഗവർണറുടെ അംഗീകാരം

മണിച്ചനൊപ്പം വിവിധ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 32 പേർ കൂടി ജയിൽമോചിതരാകും

MediaOne Logo

Web Desk

  • Updated:

    2022-06-13 09:30:59.0

Published:

13 Jun 2022 9:28 AM GMT

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം: മണിച്ചനു മോചനം, മന്ത്രിസഭാ ശിപാർശയ്ക്ക് ഗവർണറുടെ അംഗീകാരം
X

തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ഏഴാം പ്രതി മണിച്ചൻ ജയിൽമോചിതനാകും. മണിച്ചനടക്കം ജയിൽശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഇതോടെ മണിച്ചനൊപ്പം വിവിധ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 32 പേർ കൂടി ജയിൽമോചിതരാകും.

കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മണിച്ചൻ കഴിഞ്ഞ 22 വർഷമായി ജയിലിൽ കഴിയുകയാണ്. മണിച്ചനടക്കമുള്ള പ്രതികൾക്ക് മോചനം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് സർക്കാർ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് സംസ്ഥാനത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 33 പേരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ, സർക്കാർ ശിപാർശയിൽ വിവേചനമുണ്ടെന്നും അതുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഫയൽ ഗവർണർ തിരിച്ചയച്ചു. തുടർന്ന് ആഴ്ചകൾക്കുശേഷമാണ് സർക്കാർ വിശദീകരണം നൽകുന്നത്.

മണിച്ചന്റെ ജയിൽമോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

2000 ഒക്ടോബർ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണിൽനിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ മരിച്ചത്.

Summary: Governor approves Kerala state ministry's decision to release Manichan in Kalluvathukkal hooch tragedy

TAGS :

Next Story