'മഞ്ഞുമ്മല്‍ ബോയ്‌സ്' തട്ടിപ്പ് കേസ് റദ്ദാക്കില്ല; ആവശ്യം തള്ളി സുപ്രിംകോടതി
സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്

ന്യൂഡല്‍ഹി: മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരായ തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാകൂവെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
സിറാജ് വലിയതറയാണ് പരാതിക്കാരന്‍. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയിലായിരുന്നു നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്. സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
അരൂര്‍ സ്വദേശിയായ സിറാജ് വലിയതറ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022-ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, 2024-ല്‍ ചിത്രം ലോകമെമ്പാടും 250 കോടിയിലധികം രൂപ നേടി ചരിത്രവിജയം നേടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം. വിഷയത്തില്‍ പല തവണ നിര്‍മാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നുണ്ടായ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സുപ്രിംകോടതിയിലെത്തിയത്.
Adjust Story Font
16

