സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി; മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
വാര്‍ഡ് കമ്മിറ്റി നല്‍കിയ പേര് വെട്ടിമാറ്റി മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. എആര്‍ നഗര്‍ പഞ്ചായത്തിലെ 22ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയിലാണ് കൂട്ടരാജി. വാര്‍ഡ് കമ്മിറ്റി നല്‍കിയ പേര് വെട്ടിമാറ്റി മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി.
22ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലില്‍ സിദ്ദീഖ് ബാവ, എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് ഉള്‍പ്പെടെ 50ലധികം പേരാണ് രാജിവെച്ചത്. തങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച വ്യക്തിയുടെ പേര് മറച്ചുവെച്ച് മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചുവെന്നാണ് ആക്ഷേപം. വേങ്ങര മണ്ഡലം കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെയാണ് ആരോപണം.
വാര്‍ഡ് കമ്മിറ്റി അറിയാതെ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തെന്ന് ചാലില്‍ സിദ്ദീഖ് ബാവ മീഡിയവണിനോട് പറഞ്ഞു. 25 കുടുംബങ്ങളില്‍ നിന്ന് 150ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും നേതാക്കള്‍ അറിയിച്ചു.
നിലവില്‍ എആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ആണ് ലീഗ് സ്ഥാനാര്‍ഥി.
Adjust Story Font
16

