Quantcast

തടിയൂരാൻ സി.പി.എം; നഗരസഭയിലെ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടത്തുമെന്ന് എം.ബി രാജേഷ്

സി.പി.എം നിർദേശത്തെ തുടർന്നാണ് തദ്ദേശ മന്ത്രിയുടെ ഇടപെടൽ.

MediaOne Logo

Web Desk

  • Updated:

    2022-11-05 12:20:21.0

Published:

5 Nov 2022 11:08 AM GMT

തടിയൂരാൻ സി.പി.എം; നഗരസഭയിലെ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടത്തുമെന്ന് എം.ബി രാജേഷ്
X

തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് അയച്ച കത്ത് വിവാദമായതിനു പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സിപിഎം നിർദേശത്തെ തുടർന്നാണ് തദ്ദേശ മന്ത്രിയുടെ ഇടപെടൽ.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം വിഷയം അതീവ ചർച്ചയായെന്നാണ് വിവരം. ഇന്ന് രാവിലെ മുതൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മേയർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറെ തടഞ്ഞുവെക്കുന്നതടക്കമുള്ള സാഹചര്യമുണ്ടായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന നേതൃത്വവും മേയർക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ ഇടപെടൽ. എന്നാൽ വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. മേയറുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. കത്ത് വ്യാജമാണെന്നും ഒന്നാം തിയതി താൻ നാട്ടിൽ ഉണ്ടായിരുന്നില്ലെന്നും മേയർ വിശദീകരണം നൽകി. അന്നേ ദിവസം താൻ ഡൽഹിയിലായിരുന്നുവെന്നാണ് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ പാർട്ടിക്ക് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ ആണ് കത്ത് നൽകിയത്. 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് മേയർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ചില പാർട്ടി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പാർട്ടിയ്ക്കയച്ച കത്ത് പുറത്ത് വന്നതിനെ സിപിഎം നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്. നഗരസഭയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്നാണ് സിപിഎം വിലയിരുത്തൽ. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽക്കുന്നതിനിടെ പുറത്ത് വന്ന കത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

TAGS :

Next Story