Quantcast

മീഡിയവൺ വിലക്ക് നീക്കിയത് അഭിപ്രായസ്വാതന്ത്ര്യത്തിന് അടിവരയിടുന്ന വിധി: കെ.യു.ഡബ്ല്യു.ജെ

മാധ്യമരംഗത്തെ തൊഴിലാളിപക്ഷ വിജയം കൂടിയാണ് കോടതിവിധിയെന്നും ഒപ്പം നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    5 April 2023 3:17 PM GMT

Mediaone verdict is underlined the freedom of speech
X

KUWJ

തിരുവനന്തപുരം: ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം അടിവരയിടുന്നതാണ് മീഡിയവൺ കേസിലെ സുപ്രിംകോടതി വിധിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഭരണകൂടനയങ്ങളെ വിമർശിച്ചതുകൊണ്ട് മാത്രം ഒരു മാധ്യമത്തിനുമേൽ ദേശദ്രോഹമുദ്ര ചാർത്തരുതെന്നാണ് കോടതിയുടെ നിരീക്ഷണം. ദേശസുരക്ഷയെ പൗരവകാശ നിഷേധത്തിനുള്ള ഉപകരണമായി ഭരണകൂടം ഉപയോഗിക്കുന്നുവെന്ന സുപ്രിംകോടതി നിരീക്ഷണം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ വർത്തമാനകാല സംഭവങ്ങളോടുള്ള ചേർത്തു വായിക്കലായി വിലയിരുത്താം. ജനാധിപത്യവും പൗരാവകാശവും സർവോപരി അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രിംകോടതി വിധി.

നീതിബോധത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഈ വിധി കൂടുതൽ പ്രകാശഭരിതമാക്കുന്നു. മീഡിയവൺ നടത്തിയ നിയമപോരാട്ടത്തിൽ തുടക്കം മുതൽ കേരള പത്രപ്രവർത്തക യൂണിയനും ഒപ്പമുണ്ടായിരുന്നു. മാധ്യമസ്വാതന്ത്ര്യവും തൊഴിലവകാശവും ഉറപ്പുവരുത്താനുള്ള നിയമയുദ്ധത്തിൽ യൂണിയൻ സുപ്രിംകോടതിയിൽ കക്ഷി ചേർന്നു. മാധ്യമരംഗത്തെ തൊഴിലാളിപക്ഷ വിജയം കൂടിയാണ് കോടതിവിധിയെന്നും ഒപ്പം നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.



2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.


TAGS :

Next Story