മേപ്പാടി ചൂരൽമല മലയോര ഹൈവേ; നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ശക്തം
പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് ജനകീയ സമരസമിതി

മേപ്പാടി: വയനാട്ടിലെ മേപ്പാടി ചൂരൽമല മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങളായിട്ടും പൂർത്തിയാക്കാത്തതിലാണ് പ്രതിഷേധം. എത്രയും വേഗം റോഡ് യാത്രാ യോഗ്യമാക്കിയില്ലെങ്കിൽ വീണ്ടും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് ജനകീയ സമരസമിതി അറിയിച്ചു.
2018ലാണ് മേപ്പാടി ചൂരൽമല മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനിടെ നിരവധി തവണ റോഡ് പണി നിർത്തിവെയ്ക്കുന്ന സാഹചര്യവും ഉണ്ടായി. 12 കിലോമീറ്റർ വരുന്ന റോഡ് പല ഘട്ടങ്ങളിലായി പല ഭാഗങ്ങളിലും ടാറിങ്ങും പൂർത്തിയാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറഞ്ഞ മാസങ്ങളായി റോഡ് നിർമ്മാണം വേഗത്തിലായിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ഇത് മന്ദഗതിയിൽ ആയിരിക്കുകയാണ്.
ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ റോഡിന് ആശ്രയിച്ച് കഴിയുന്നത്. ചൂരൽമല ഭാഗത്തേക്ക് മറ്റ് റോഡ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. റോഡ് നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന പൊടി ശല്യവും രൂക്ഷമാണ്.
മുമ്പ് പലതവണകളിലായി നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾക്ക് ഒടുവിലാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ പ്രവർത്തികൾ ഇപ്പോൾ മന്ദഗതിയിൽ ആയതോടെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും എന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
Adjust Story Font
16

