'സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന്റെ ഉദാഹരണം'; പാർട്ടി വിട്ട മുൻ എംഎൽഎ അയിഷാ പോറ്റിക്കെതിരെ മേഴ്‌സിക്കുട്ടിയമ്മ
അയിഷാ പോറ്റി വർഗവഞ്ചന ചെയ്തു;ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകും

കൊല്ലം: പാർട്ടി വിട്ട മുൻ എംഎൽഎ അയിഷാ പോറ്റിക്കെതിരെ സിപിഎം നേതാവ് ജെ.മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷാ പോറ്റി. അയിഷാ പോറ്റി വർഗവഞ്ചന ചെയ്തു.ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മേഴ്‌സിക്കുട്ടിയുടെ വാക്കുകൾ-
'വിട്ടു പോവാനുള്ള രാഷ്ട്രീയ സാഹചര്യമില്ല. എല്ലാവിധ അംഗീകാരവും നൽകി പാർട്ടി ചേർത്തുപിടിച്ച് വളർത്തിയതാണ് അയിഷാ പോറ്റിയെ. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎൽഎ, പാർട്ടി ജില്ല കമ്മിറ്റി അഗം, മഹിള അസോസിയേൻ എക്‌സിക്യൂട്ടീവ് അംഗം എന്നിങ്ങനെ സംഘടന തലത്തിലും ജനാധിപത്യവേദിയിലും അർഹിക്കുന്നതിനപ്പുറമുള്ള പരിഗണന കൊല്ലത്തെ പാർട്ടിയും സംസ്ഥാനത്തെ പാർട്ടിയും അയിഷാ പോറ്റിക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെ പൊടുന്നനെ തീരുമാനമെടുക്കാൻ ന്യായീകരണമില്ല. അയിഷാ പോറ്റിയുടെ പ്രതികരണം കേട്ടു- 'ഞാനിങ്ങനെ മാറുമ്പോൾ സഖാക്കൾ വർഗവഞ്ചന കാട്ടി എന്ന് പറയുമായിരിക്കും 'എന്നാണ് അവർ പറയുന്നത്. അയിഷാ പോറ്റി തന്നെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടി നിൽക്കുന്നു എന്നാണ് അയിഷാ പോറ്റി പറയുന്നത്. അങ്ങനെ പറയുന്നൊരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ പോവാൻ സാധിക്കുക ? കോൺഗ്രസ് ഏത് പ്രശ്‌നത്തിലാണ് ജനങ്ങൾക്ക് ഒപ്പം നിന്നിട്ടുള്ളത് ? ഏത് മനുഷ്യർക്കൊപ്പമാണ് കോൺഗ്രസ് നിന്നിട്ടുള്ളത് ? സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ആർത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷ പോറ്റി. വർഗവഞ്ചന അയിഷ പോറ്റി ചെയ്തിരിക്കുന്നു. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷം. എന്നും മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.
Adjust Story Font
16

