Quantcast

കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല, പ്രതിപക്ഷം പാർലമെന്‍റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടിയെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2021-11-11 05:11:28.0

Published:

11 Nov 2021 5:09 AM GMT

കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല, പ്രതിപക്ഷം പാർലമെന്‍റിലേക്ക്  കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി
X

കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തെന്ന് ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളിലാണ്. പാർലമെന്‍റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി പരിഹസിച്ചു. ഇവിടെ നിന്ന് 19 പേർ അവിടെ ഉണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

രണ്ട് സര്‍‌ക്കാരും നടത്തുന്ന നികുതി ഭീകരതക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം. നികുതി കുറക്കില്ലെന്ന വാശിയാണ് സർക്കാരിന്. കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക, അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക് ആശ്വാസം പകരുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് എംഎല്‍എമാർ എംഎല്‍എ ഹോസ്റ്റലിൽ നിന്നും സൈക്കിള്‍ ചവിട്ടി നിയമസഭാ സമ്മേളനത്തിനെത്തിയത്.

TAGS :

Next Story