Quantcast

"പൊതുമരാമത്ത് വകുപ്പിന്‍റെ ചോര കുടിച്ച് ആഹ്ളാദിക്കുവാന്‍ കെ.പി.സി.സി പ്രസിഡന്‍റിന് ആഗ്രഹമുണ്ടെന്ന് അറിയാം": മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമായി മാറുകയാണെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനം

MediaOne Logo

ijas

  • Updated:

    2022-05-24 16:37:27.0

Published:

24 May 2022 10:01 PM IST

പൊതുമരാമത്ത് വകുപ്പിന്‍റെ ചോര കുടിച്ച് ആഹ്ളാദിക്കുവാന്‍ കെ.പി.സി.സി പ്രസിഡന്‍റിന് ആഗ്രഹമുണ്ടെന്ന് അറിയാം: മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫ്ലൈ ഓവര്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്‍റെ ചോര കുടിച്ച് ആഹ്ളാദിക്കുവാന്‍ കെ.പി.സി.സി പ്രസിഡന്‍റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാമെന്നും അത് നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫ്ലൈ ഓവറിന്‍റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണെന്നും ഒരു വിഷയം വരുമ്പോൾ അതിനെ കുറിച്ച് പഠിച്ചു ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗിയെന്നും റിയാസ് ചോദിച്ചു. കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ "പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്" എന്ന വരികള്‍ പകര്‍ത്തിയാണ് മുഹമ്മദ് റിയാസ് വിമര്‍ശനത്തോട് പ്രതികരിച്ചത്.

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമായി മാറുകയാണെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനം. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കൽ കോളേജ് ഫ്ലൈ ഓവർ തകർന്നിരിക്കുന്നു. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികൾ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും എൽ.ഡി.എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണെന്നും അൽപമെങ്കിലും രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പൊതുമരാമത്ത് വകുപ്പിന്‍റെ ചോര കുടിച്ച് ആഹ്ളാദിക്കുവാന്‍ ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം.

അത് നടക്കട്ടെ. എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു എഫ്.ബി പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി? തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്‍റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?

സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.

എന്നാൽ കെ.പി.സി.സി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പി.ഡബ്ല്യൂ.ഡിയെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല. അങ്ങയുടെ എഫ്.ബി പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ,

"പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്"

TAGS :

Next Story