'കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാം': സർക്കാർ സ്കൂളിലേക്ക് കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി
"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്" എന്ന് ഒരു പൊതുപരിപാടിയിൽ നടൻ പറഞ്ഞതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു കുഞ്ചാക്കോ ബോബന്റെ പരാമര്‍ശം. ഇത് ശ്രദ്ധയിൽപ്പെട്ടാണ് വി ശിവൻ കുട്ടി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സദുദ്ദേശ്യത്തോടെയാണ് നടന്‍റെ വാക്കുകളെന്നും സ്കൂൾ ഭക്ഷണത്തിന്‍റെ മെനുവും രുചിയും നടന് സ്കൂളിലെത്തിയാൽ അറിയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"
ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.
കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.
Adjust Story Font
16

