ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആശുപത്രിയിലെത്തി. മടങ്ങുന്നതിനിടെ ബിജെപി പ്രവർത്തകർ ധനമന്ത്രിമായി തർക്കിച്ചു. ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാണ്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. വയനാട് കല്‍പറ്റയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊല്ലം ചവറയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി.ആരോഗ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. സൂപ്രണ്ടിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തി.
Adjust Story Font
16

