'ഡോ.ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി മാത്രം'; മന്ത്രി വീണാ ജോർജ്
തിരു. മെഡിക്കൽ കോളേജിൽ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങൾ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്

തൃശൂര്‍: തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടുമാരുടെ പർച്ചേസിംഗ് അധികാരം കൂട്ടണമെന്ന് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങൾ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് താൻ നേരത്തേ അറിയിച്ചില്ലെന്ന വാദം തെറ്റാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്തുകളും ഡോ. ഹാരിസ് പുറത്തുവിട്ടു. വിദഗ്ധസമിതി എന്ത് റിപ്പോർട്ടാണ് കൊടുത്തിരിക്കുന്നതെന്ന് അറിയില്ലെന്നും ഉപകരണം ഇല്ല എന്നത് സത്യമാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്.
കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം ഉണ്ടെന്ന് തുറന്നുപറഞ്ഞ ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്.ഹാരിസ് എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഡിഎംഇ ആവശ്യപ്പെട്ടു. ഹാരിസ് നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
Adjust Story Font
16

